
പാരിസ്: അനുവാദമില്ലാതെ സൗദി സന്ദർശനം നടത്തിയതിന് ലണയൽ മെസിക്ക് സസ്പെൻഷൻ. പിഎസ്ജി ഫുട്ബോൾ ക്ലബ് രണ്ടാഴ്ചത്തേക്കാണ് മെസിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.
സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ മെസി സൗദി യാത്രയ്ക്ക് ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി സ്വാഗതം ചെയ്‌ത് മെസിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. സസ്‌പെൻഷൻ നേരിടേണ്ട മെസിക്ക് ട്രോയസ്, അജക്സിയോ എന്നീ ടീമുകൾക്കെതിരെയുള്ള ലീഗ് 1 മത്സരങ്ങൾ നഷ്ട്ടമാകും. മേയ് 21ന് നടക്കുന്ന ഓക്സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക് താരം തിരിച്ചെത്തിയേക്കും