സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത നാല് ഗോളിന് സൗദി അറേബ്യയെ തോൽപ്പിച്ചു
Spain vs Saudi Arabia FIFA world Cup 2026

ലോകകപ്പിൽ തന്‍റെ കന്നി ഗോൾ നേടിയ സ്പാനിഷ് കൗമാര സൂപ്പർ താരം ലാമിൻ യമാൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ.

Updated on

ന്യൂയോർക്ക്: ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന സമനിലയ്ക്കു ശേഷം തങ്ങളുടെ പ്രതാപത്തിലേക്ക് തിരികെയെത്തി മുൻ ലോക ചാംപ്യന്മാരായ സ്പെയിൻ. ഗ്രൂപ്പ് എച്ചിലെ രണ്ടാം പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് (4-0) 'ലാ റോജ' തകർത്തത്. കൗമാര സൂപ്പർ താരം ലാമിൻ യമാൽ, മിക്കേൽ ഒയാർസബാൽ എന്നിവർ സ്പെയിനിനായി സ്കോർ ചെയ്തു.

ആദ്യ മത്സരത്തിൽ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിനിന് ടൂർണമെന്‍റിലെ തങ്ങളുടെ സാന്നിധ്യം ശക്തമായി പ്രഖ്യാപിക്കുന്നതായി ഈ ആധികാരിക വിജയം.

കേപ് വെർഡെയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 27 ഷോട്ടുകൾ ഉതിർത്തിട്ടും സ്പെയിനിന് ഗോൾ നേടാനായിരുന്നില്ല. പരുക്കിന്‍റെ പിടിയിലായിരുന്ന ലാമിൻ യമാലിനെ ആ മത്സരത്തിൽ അവസാന 20 മിനിറ്റിൽ മാത്രമാണ് കോച്ച് ലൂയിസ് ഡെല ഫ്യൂന്‍റെ കളത്തിലിറക്കിയത്. എന്നാൽ, സൗദിക്കെതിരേ ഫിറ്റ്‌നസ് വീണ്ടെടുത്ത് യമാൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയത് സ്പെയിനിന്‍റെ ആക്രമണ നിരയ്ക്ക് വലിയ ഊർജമായി മാറി.

സ്പെയിൻ കാത്തിരുന്ന മാന്ത്രിക നിമിഷം പതിനൊന്നാം മിനിറ്റിൽ പിറന്നു. വലത് വിങ്ങിൽ നിന്നും പന്തുമായി സൗദി പ്രതിരോധത്തെ വെട്ടിത്തിരിഞ്ഞ് ബോക്സിലേക്ക് കയറിയ യമാൽ, ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കേളിങ് ഷോട്ട് ഡൈവ് ചെയ്ത സൗദി കീപ്പർ മുഹമ്മദ് അൽ ഒവൈസിനെ കാഴ്ചക്കാരനാക്കി വലയുടെ മൂലയിൽ തറച്ചു. യമാലിന്‍റെ ആദ്യ ലോകകപ്പ് ഗോളാണിത്.

ആദ്യ ഗോളിനു വഴിമരുന്നിട്ട ഒയാർസബാൽ 21-ാം മിനിറ്റിൽ സ്വയം ലക്ഷ്യം കണ്ടു. സ്പാനിഷ് മധ്യനിര ഒത്തൊരുമയോടെ മെനഞ്ഞെടുത്ത തകർപ്പൻ പാസിനൊടുവിൽ ബോക്സിനുള്ളിൽ വെച്ച് ഒയാർസബാൽ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ലീഡ് രണ്ടാക്കി.

മൂന്ന് മിനിറ്റിനുള്ളിൽ സൗദി പ്രതിരോധത്തെ തരിപ്പണമാക്കി ഒയാർസബാൽ തന്‍റെ രണ്ടാം ഗോൾ നേടി. മാർക്ക് കുക്കുറെല്ലയും ഡാനി ഓൽമോയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ഫ്ലോട്ട് ചെയ്തു വന്ന പന്ത് കൃത്യമായ പൊസിഷനിങ്ങിലൂടെ ഒയാർസബാൽ വലയിലെത്തിച്ചു.

49-ാം മിനിറ്റിൽ വീണ സെൽഫ് ഗോളോടെ സൗദിയുടെ പതനം പൂർണമായി. സ്പെയിൻ എടുത്ത കോർണറിനൊടുവിൽ കുക്കുറെല്ല തൊടുത്ത തകർപ്പൻ വോളി രക്ഷപ്പെടുത്താൻ സൗദി കീപ്പർ ശ്രമിച്ചെങ്കിലും, പന്ത് പിന്നിലേക്ക് ട്രാക്ക് ചെയ്യുകയായിരുന്ന സൗദി ഡിഫെൻഡർ ഹസ്സൻ അൽ തംബക്തിയുടെ ശരീരത്തിൽ തട്ടി നിർഭാഗ്യവശാൽ സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.

രണ്ടാം പകുതിയിൽ സുപ്രധാന താരങ്ങൾക്ക് വിശ്രമം നൽകി പ്രതിരോധം ശക്തിപ്പെടുത്താനാണ് സ്പെയിൻ ശ്രമിച്ചത്. ലാമിൻ യമാലിനെ ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നതിനെതിരേ മത്സരത്തിന് ശേഷം സ്പെയിൻ പരിശീലകൻ ലൂയിസ് ഡെല ഫ്യൂന്‍റെ മുന്നറിയിപ്പ് നൽകി. യമാൽ അസാധാരണ പ്രതിഭയാണെങ്കിലും ഇത്തരം താരതമ്യങ്ങൾ യുവതാരത്തിന് അനാവശ്യ സമ്മർദമുണ്ടാക്കുമെന്നാണ് കോച്ചിന്‍റെ വിലയിരുത്തൽ.

ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-1 ന് സമനിലയിൽ തളച്ച ജോർജിയോസ് ഡോണിസിന്‍റെ സൗദി അറേബ്യയ്ക്ക്, സ്പാനിഷ് ടിക്കി-ടാക്കയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.ആദ്യ റൗണ്ടിലെ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചതിനാൽ ഗ്രൂപ്പിലെ നാല് ടീമുകൾക്കും ഓരോ പോയിന്‍റ് വീതമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരത്തോടെ ആർക്കും നോക്കൗട്ട് ഉറപ്പിക്കാനോ ടൂർണമെന്‍റിൽ നിന്ന് പുറത്താകാനോ കഴിയില്ല.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ എല്ലാ ടീമുകൾക്കും സാധ്യത ശേഷിക്കുന്നു. ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്മാർക്ക് റൗണ്ട് ഓഫ് 32-ൽ ഗ്രൂപ്പ് ജെ-യിലെ ജേതാക്കളെ ഒഴിവാക്കാം. ലയണൽ മെസിയുടെ അർജന്‍റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരുൾപ്പെടുന്ന കടുത്ത ഗ്രൂപ്പാണ് ഗ്രൂപ്പ് ജെ.

അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ കേപ് വെർഡെയെ നേരിടും. നോക്കൗട്ട് സാധ്യത നിലനിർത്താൻ സൗദിക്ക് ആ മത്സരത്തിൽ വിജയം അനിവാര്യമാണ്.

logo
Metro Vaartha
www.metrovaartha.com