
കൊച്ചി: യു എസ് ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഗോള്‍ 2023' എഴാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിൻ്റെ ഏഴാം പതിപ്പിന് വെളളിയാഴ്ച്ച കൊച്ചിയിൽ തുടക്കമായി. കൊച്ചി ഇൻഫോപാർക്കിലെ വിവിധ ഐ ടി കമ്പനികളുടെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്‍റിൻ്റെ ഉദ്‌ഘാടനം ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുഷാന്ത് കുരുന്തില്‍ നിർവഹിച്ചു. യു എസ് ടി ചീഫ് വാല്ല്യൂസ് ഓഫീസറും സെന്‍റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു. യു എസ് ടി സ്‌പോണ്‍സര്‍ ചെയ്തു സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ്, കാക്കനാട് മാര്‍ത്തോമാ സ്‌കൂള്‍ മൈതാനിയിലും യുണൈറ്റഡ് സ്പോര്‍ടസ് സെന്‍ററിലുമായി അരങ്ങേറും. മെയ് 25നാണ് ഫൈനൽ മത്സരങ്ങൾ.
മെയ് 25 വരെ നീണ്ടുനില്‍ക്കുന്ന ടൂർണമെന്‍റ് ഇന്‍ഫോപാര്‍ക്കിലെ വിവിധ ടെക്‌നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന 40 ടീമുകള്‍ തമ്മിലാണ്. മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങള്‍. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ സെവൻസ് മാതൃകയിലുള്ള മത്സരങ്ങൾ, ഓരോ ടീമിലും ഒൻപത് അംഗങ്ങളുള്ള പുരുഷവിഭാഗ മത്സരങ്ങൾ, 5 അംഗങ്ങൾ വീതമുള്ള ടീമുകൾ തമ്മിലുള്ള വനിതാ മത്സരങ്ങൾ അരങ്ങേറുക. ലീഗ് നോക്ക് ഔട്ട് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ചാമ്പ്യൻമാർക്ക് യു എസ് ടി ഗോൾ 23 വിന്നേഴ്സ് ട്രോഫി സമ്മാനിക്കും, ഫൈനലിൽ രണ്ടാമതെത്തുന്ന ടീമിന് യു എസ് ടി ഗോൾ 23 റണ്ണേഴ്സ് അപ്പ് ട്രോഫി ലഭിക്കും. മൂന്നാമതായി ഫിനിഷ് ചെയ്യുന്ന ടീമിന് യു എസ് ടി ഗോൾ 23 സെക്കൻഡ് റണ്ണേഴ്‌സ് അപ്പ് ട്രോഫി സമ്മാനിക്കും. ഇവ കൂടാതെ ടൂർണമെന്‍റിൽ മികവ് പുലർത്തുന്ന വ്യക്തിഗത താരങ്ങൾക്ക് ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ എന്നിവ സമ്മാനിക്കും.
ഫുട്‌ബോള്‍ പ്രേമികളായ ടെക്കികൾക്കായി കമ്പനികള്‍ തമ്മിലുളള ഫൂട്‌ബോള്‍ മത്സരങ്ങള്‍ക്ക് യു എസ് ടി തുടക്കം കുറിച്ചത് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നാണ്. ടെക്ക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചുളള കമ്പനികുടെ ടീമുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. 2012ലാണ് കൊച്ചി ഇൻഫോപാർക്ക് കമ്പനികൾ തമ്മിലുള്ള ഫുട്ബോൾ ടൂർണമെന്‍റിനു തുടക്കമായത്.