

ഡാമിയൻ മാർട്ടിൻ
ബ്രിസ്‌ബെയ്ൻ: മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് ദീർഘ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്ന മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ ആശുപത്രി വിട്ടു. ഡാമിയന്‍റെ ആരോഗ‍്യനില ഭേദമായി.
ആശുപത്രി വിട്ടെങ്കിലും അദ്ദേഹം സുഖം പ്രാപിക്കാൻ കൂടുതൽ സമയം ആവശ‍്യമാണെന്ന് ഡോക്റ്റർമാർ പറഞ്ഞു. ആഷസ് പരമ്പരയ്ക്കിടെ മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റാണ് ഡാമിയൻ ആശുപത്രി വിട്ടെന്ന സന്തോഷ വാർത്ത ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ മാസമായിരുന്നു ഡാമിയനെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് അടിയന്തര ചികിത്സയ്ക്കായി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ഓസീസിന്‍റെ പ്രതാപകാലത്ത് ടീമിലെ അഭിവാജ‍്യ ഘടകമായിരുന്നു ഡാമിയൻ മാർട്ടിൻ. 1999ലും 2003ലും ഓസീസ് നേടിയ ലോകകപ്പ് ടീമിൽ അംഗമായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത‍്യക്കെതിരേ നേടിയ അർധസെഞ്ചുറി അത്ര പെട്ടെന്ന് ഒന്നും ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല.
2006ൽ ഓസ്ട്രേലിയ ചാംപ‍്യൻസ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ റൺവേട്ടക്കാരിൽ മുൻ നിരയിലുണ്ടായിരുന്നു ഡാമിയൻ. 80.33 ശരാശരിയിൽ 241 റൺസാണ് താരം ചാംപ‍്യൻസ് ട്രോഫിയിൽ അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയക്കു വേണ്ടി 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 13 സെഞ്ചുറിയും 23 അർധസെഞ്ചുറിയും ഉൾപ്പടെ 4,406 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 5,346 റൺസും 4 ടി20 മത്സരത്തിൽ നിന്ന് 120 റൺസും അദ്ദേഹത്തിന് നേടാൻ സാധിച്ചു.