
മീററ്റ്: മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ചൊവ്വാഴ്ച രാത്രിയോടെ മീററ്റിൽവച്ചായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച എസ്.യു.വി കാറിൽ ട്രെയിലർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു.
പ്രവീൺ കുമാർ കുടുംബത്തോടൊപ്പം മീററ്റിൽ താമസിച്ചു വരികയാണ്. രാത്രി 9.30ന് കാറിനു പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പ്രവീൺ കുമാർ തന്നെയാണ് അപകടത്തെകുറിച്ച് അറിയിച്ചത്. അപടത്തിൽ കാർ തകർന്നെന്നും വലിയ വാഹനമല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോൾ ഉണ്ടാവില്ലായിരുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോഴാണ് അപകടം നടന്നതെന്നും പ്രവീൺ കുമാർ പറഞ്ഞു.
‘ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങൾ പരുക്കേൽക്കാതെ രക്ഷപെട്ടതും, ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോൾ ഞങ്ങളുടെ വാഹനത്തിനു പിന്നിൽ വലിയൊരു ട്രക്ക് ഇടിച്ചു. ഞങ്ങളുടേതു വലിയ വാഹനം അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പരുക്കേൽക്കേൽക്കുമായിരുന്നു.’’- പ്രവീൺ കുമാറിൻ്റെ വാക്കുകൾ.
36കാരനായ പ്രവീൺ കുമാർ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റും 68 ഏകദിനങ്ങളും 10 ടി ട്വന്‍റിയും കളിച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷം സ്വന്തമായി റസ്റ്റോറന്‍റ് നടത്തിവരുകയാണ്. അതേസമയം കഴിഞ്ഞ വർഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ഷബ് പന്തിൻ്റെ കാർ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിലിടിച്ച് കത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് സുഖംപ്രാപിച്ച് വരികയാണ്.