

വൈഭവ് സൂര‍്യവംശി, ഡൊണാൾഡ് ബ്രാഡ്മാൻ
ന‍്യൂഡൽഹി: ഇന്ത‍്യൻ കൗമാര താരം വൈഭവ് സൂര‍്യവംശിയെ ഐതിഹാസിക താരം ഡോണൾഡ് ബ്രാഡ്മാനുമായി താരതമ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം റോബിൻ ഉത്തപ്പ. 'ബ്രാഡ്മാൻ റൺസ് നേടുന്നത് തടയാൻ ബൗളർമാർ ബോഡി ലൈൻ ബൗളിങ് പ്രയോഗിച്ചിരുന്നു.
ഇതേ തന്ത്രം തന്നെയാണ് വൈഭവിനെതിരേയും ബൗളർമാർ ഉപയോഗിക്കുന്നതെന്നാണ് ഉത്തപ്പ പറയുന്നത്. ഈ ഘട്ടത്തിൽ ഇതിനെപ്പറ്റി സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. വൈഭവ് ബാറ്റ് ചെയ്യുമ്പോൾ ബൗളർമാർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നമ്മൾ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ ബാറ്റിങ് ശൈലിയുമായി ബൗളർമാർ പൊരുത്തപ്പെട്ട് വരുകയാണ്. അതിനാൽ കാത്തിരുന്ന് കാണണം. ബ്രാഡ്മാൻ അത്തരത്തിൽ ബാറ്റ് ചെയ്തിരുന്നപ്പോൾ ബൗളർമാർ സ്വീകരിച്ചത് ബോഡി ലൈൻ തന്ത്രമായിരുന്നു.
ബ്രാഡ്മാന് സമാനമായ ബാറ്റിങ് ശൈലിയാണ് വൈഭവിനുള്ളത്. അദ്ദേഹം ഒരിക്കലും എൽബിഡബ‍്യുയായി ഔട്ടായിട്ടില്ല. രണ്ടാം മഹായുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ ബ്രാഡ്മാൻ 30 ടെസ്റ്റ് മത്സരങ്ങൾ കൂടി കളിക്കുമായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്‍റെ ശരാശരി 99 അല്ലെങ്കിൽ 100ൽ കൂടുതൽ ഉണ്ടാകുമായിരുന്നുവെങ്കിൽ രസകരമായിരുന്നു.
മുൻപത്തേക്കാളും ഇപ്പോഴാണ് വൈഭവിനെ പോലെയുള്ള പ്രതിഭകളുണ്ടാകാനുള്ള സാധ‍്യതയുള്ളത്. പരമ്പരാഗത ബാറ്റിങ് അല്ലെങ്കിൽ ബൗളിങ് ശൈലികളെ ആരും ആശ്രയിക്കുന്നില്ലെന്നതാണ് ഇതിനു കാരണം. ഒരു പ്രത‍്യേക രീതിക്കു പകരം താരങ്ങൾ അവരുടെ സ്വാഭാവിക കഴിവിലാണ് കൂടുതലും വിശ്വാസം അർപ്പിക്കുന്നത്.
അതിനാലാണ് എം.എസ്. ധോണി അദ്ദേഹത്തിന്‍റെ ശൈലിയിൽ കളിച്ച് വിജയം നേടിയപ്പോൾ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. നിലവിൽ വൈഭവും ഇതേ ശൈലിയിലാണ് കളിക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നിവരെയെല്ലാം ആളുകൾ ആസ്വദിക്കുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്'. ഉത്തപ്പ തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞു.
അുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയിൽ അവസരം ലഭിച്ചെങ്കിലും വൈഭവിന് ഐപിഎല്ലിലെ പോലെ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ വലിയ വിമർശനങ്ങൾ താരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചല്ല ഇതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് ഇങ്ങനെയല്ലെന്നുമായിരുന്നു പ്രധാന വിമർശനം.
എന്നാൽ പിന്നാലെ നടന്ന സിംബാബ്‌വെ പരമ്പരയിൽ ഈ വിമർശനങ്ങൾക്കെല്ലാം താരം ബാറ്റുകൊണ്ട് മറുപടി നൽകിയിരുന്നു. സിംബാബ്‌വെയ്ക്കെതിരായ മൂന്നു മത്സരങ്ങളിൽ രണ്ടിലും അർധസെഞ്ചുറി നേടിയ വൈഭവ് പരമ്പരയിലെ താരമായി മാറി.