

ഗൗതം ഗംഭീർ, രോഹിത് ശർമ, വിരാട് കോലി
മുംബൈ: ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറുമായുളള സീനിയർ താരങ്ങളായ വിരാട് കോലിയുടെയും, രോഹിത് ശർമയുടെയും ബന്ധത്തിലുണ്ടായ വിള്ളൽ ബിസിസിഐയിൽ അതൃപ്തിയെന്ന് റിപ്പോർട്ട്. ഗംഭീറുമായി കോലിയും, രോഹിത്തും അത്ര രസത്തിലല്ലയെന്നാണ് വിവരം. ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇരുവരും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. പരിശീലനത്തിനിടയിലും, ടീം മീറ്റിങുകളിലും മൂവരും സൗഹൃദം സൂക്ഷിക്കുന്നില്ലെന്നും പരാതിയുണ്ട്.
രാഹുർ ദ്രാവിഡ് പരിശീലകൻ ആയി എത്തിയപ്പോൾ നല്ല സഹകരണമാണ് കോലിയും, രോഹിത്തും നൽകി വന്നിരുന്നത്. എന്നാൽ ഗംഭീറിന് ഇരുവരും പിന്തുണ ഒരുക്കാത്തതിലും ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്.
ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി എത്തിയപ്പോൾ താര സമ്പ്രദായത്തിനെതിരെ പരസ്യ നിലപാട് എടുത്തിരുന്നു. ഗംഭീർ ചുമതലയേറ്റത്തിന് പിന്നാലെയാണ് കോലിയും, രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ മൂവർക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. ഓസ്ട്രേിയയിലെ ഏകദിന മത്സരത്തിനിടെ രോഹിത്തും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും നല്ല രീതിയിലായിരുന്നില്ല മുന്നോട്ട് പോയതെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്കെതിരായ മത്സരത്തിലും കോലിയും ഗംഭീരും തമ്മിലുള്ള ബന്ധവും ചർച്ചയാവുകയാണ്.
ഇതോടെയാണ് രണ്ടാം ദക്ഷിണാഫ്രിക്കെതിരായ മത്സരത്തിന് മുന്നോടിയായി ബിസിസിഐ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവർ ഉൾപ്പെടുന്ന ഏതാനും ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിലെ അഭിപ്രായഭിന്നത, പരിശീലന കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്‍റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തേക്കും.