

ഗൗതം ഗംഭീർ
ന‍്യൂഡൽഹി: ചേതേശ്വർ പുജാര ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ശേഷം മൂന്നാം സ്ഥാനത്ത് അതേ ഇംപാക്റ്റ് തരാൻ കഴിയുന്ന ഒരു താരത്തെ ഇന്ത‍്യൻ ടീം ഇതുവരെ കണ്ടെത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേ ജൂൺ 6ന് ഏക ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ആരായിരിക്കും മൂന്നാം നമ്പറിൽ ബാറ്റേന്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ അവസരത്തിൽ ചെറിയ സൂചന നൽകിയിരിക്കുകയാണ് മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ.
സായ് സുദർശനായിരിക്കും പരിഗണനയെന്നും താരത്തിന് മതിയായ അവസരം ലഭിച്ചിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. സായ് കൂടുതലും ഇംഗ്ലണ്ടിലാണ് കളിച്ചതെന്നും 11 താരങ്ങളെ മാത്രമെ തെരഞ്ഞെടുക്കാൻ സാധിക്കൂവെന്നും ഐപിഎല്ലിൽ സായ് 700 റൺസ് നേടിയെന്നും ഗംഭീർ മാധ‍്യമങ്ങളോട് പ്രതികരിച്ചു. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളെ വിലയിരുത്തിയാൽ മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
നേരത്തെ സായ് സുദർശനു പകരക്കാരനായി മലയാളി താരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ കളിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ആഭ‍്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവച്ചിട്ടുള്ളത്.