ഇനി കോലി-ഗംഭീര്‍ ഭായി ഭായി

ഇനി കോലി-ഗംഭീര്‍ ഭായി ഭായി

പോയകാലത്ത് ഈ ഏറ്റുമുട്ടല്‍ ചരിത്രമെല്ലാം നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മൈതാനത്ത് വെച്ച് ഇരുവരും തീര്‍ത്തും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെട്ടത്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ തമ്മിലുള്ള വൈരത്തേക്കാള്‍ മൂര്‍ച്ചയുള്ളതും ആരാധകര്‍ ഇരുപക്ഷാത്തായി അണിനിരന്നതുമായ വൈരമായിരുന്നു ഗംതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ളത്. എന്നാല്‍, ഇരുവരും തമ്മിനുള്ള ശീത സമരത്തിന്‍റെ മഞ്ഞുരുകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടയിലെ സ്ട്രാറ്റജിക് ടൈംഔട്ടിനിടെ പിണക്കം മറന്ന് കോലിക്കടുത്തെത്തിയ ഗംഭീര്‍, താരത്തിന് ഹസ്തദാനം നല്‍കി. കോലിയാകട്ടെ തിരിച്ച് ഗംഭീറിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും പരസ്പരം സംസാരിക്കുന്നതും കാണാമായിരുന്നു.

ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും വളരെ വേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയ കീഴടക്കി. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ലോകത്തെ അടക്കം പറച്ചില്‍. ഈ സീസണില്‍ കോല്‍ക്കത്ത ടീമിന്‍റെ മെന്‍ററാണ് ഗംഭീര്‍. മുമ്പ് ഐപിഎല്ലില്‍ തന്നെ രണ്ട് തവണ പരസ്പരം നേര്‍ക്കുനേര്‍ വന്ന ചരിത്രവും ഇരുവര്‍ക്കുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ശ്രദ്ധേയമായത് ഇരുവരുടെയും പെരുമാറ്റംകൊണ്ടുകൂടിയായിരുന്നു.

മത്സരത്തില്‍ ബംഗളൂരുവിന് വിജയിക്കാനായിലല്ല. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - ആര്‍.സി.ബി മത്സരത്തിനു ശേഷം അന്ന് സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്ന ഗംഭീറും കോലിയും തര്‍ക്കിച്ചത് വലിയ വിവാദമായിരുന്നു.

2023 മേയ് ഒന്നിനായിരുന്നു അത്. ഇതിനു പിന്നാലെ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയും ലഭിച്ചിരുന്നു. ഇതിനു മുമ്പ് ഗംഭീര്‍ 2013-ല്‍ കോല്‍ക്കത്തയ്ക്കായി കളിക്കുമ്പോഴും ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. പോയകാലത്ത് ഈ ഏറ്റുമുട്ടല്‍ ചരിത്രമെല്ലാം നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മൈതാനത്ത് വെച്ച് ഇരുവരും തീര്‍ത്തും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെട്ടത്. രണ്ടു ദിവസം മുമ്പ് കോലിക്കെതിരേ ഗംഭീര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.