സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസി എന്‍റെ ജോലി എളുപ്പമാക്കി: ഗൗതം ഗംഭീർ

യുഎസ്എക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ സൂര്യകുമാർ യാദവ് നിർണായക പങ്കുവഹിച്ചിരുന്നു.
Gautam Gambhir on Suryakumar Yadav

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

File photo

Updated on
Summary

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് പരിശീലകൻ ഗൗതം ഗംഭീർ. സൂര്യകുമാറിന്‍റെ നേതൃത്വത്തിന് കീഴിൽ ടീമിലെ അന്തരീക്ഷം ശാന്തമാണെന്നും ഇത് തന്‍റെ പരിശീലന ചുമതലകൾ എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്കെതിരായ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെയാണ് ഗംഭീറിന്‍റെ ഈ പ്രതികരണം.

ന്യൂഡൽഹി: ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവിന്‍റെ ശാന്തമായ നേതൃത്വം തന്‍റെ കഠിനമായ ജോലി എളുപ്പമാക്കിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരമാണ് സൂര്യകുമാറെന്നും അദ്ദേഹം പറഞ്ഞു.

"കളിക്കളത്തിലെ പ്രകടനം കൊണ്ടോ ബാറ്റിങ് മികവ് കൊണ്ടോ മാത്രമല്ല അദ്ദേഹം ശ്രദ്ധേയനാകുന്നത്. താരങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകൾ, അവരോട് സംസാരിക്കുന്ന രീതി, അവർക്കൊപ്പം ചെലവഴിക്കുന്ന സമയം, മൈതാനത്ത് പുലർത്തുന്ന ആത്മവിശ്വാസം എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്," ഗംഭീർ വ്യക്തമാക്കി.

പരിശീലകന്‍റെ സ്വപ്നം

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യകുമാർ ടീമിലെ അന്തരീക്ഷം എപ്പോഴും ശാന്തമായി നിലനിർത്തുന്നു. ഏതൊരു പരിശീലകനും ആഗ്രഹിക്കുന്ന കാര്യമാണിതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

സമ്മർദഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള സൂര്യകുമാറിന്‍റെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ശരിയായ ഇടത്തുവച്ച് ഹൃദയപൂർവമായ തീരുമാനങ്ങൾ എടുക്കുന്ന നേതാവാണ് അദ്ദേഹമെന്നും ഗംഭീർ.

ലോകകപ്പിലെ കുതിപ്പ്

യുഎസ്എക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ സൂര്യകുമാർ നിർണായക പങ്കുവഹിച്ചിരുന്നു. മുൻനിര തകർന്നപ്പോൾ 49 പന്തിൽ 84 റൺസ് നേടിയ സൂര്യകുമാറിന്‍റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രണ്ട് വർഷം മുൻപ് ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അദ്ദേഹം, രോഹിത് ശർമ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. വ്യാഴാഴ്ച നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com