

പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്
കൊളംബോ: ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് സിറാജിനൊപ്പം പേസർ പ്രസിദ്ധ് കൃഷ്ണ കളിച്ചേക്കുമെന്ന സൂചന നൽകി ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ. എന്നാൽ യുവതാരം ഗുർനൂർ ബ്രാറും ടീമിലുള്ളതിനാൽ ഇതിലാരെ തെരഞ്ഞെടുക്കുമെന്നത് അൽപ്പം വെല്ലുവിളിയാണെന്നും ഗിൽ പറഞ്ഞു.
രവീന്ദ്ര ജഡേജയും മാനവ് സുതാറും കുൽദീപ് യാദവും കളിക്കുമെന്ന് കഴിഞ്ഞ ദിവസം ബൗളിങ് കോച്ച് മോണി മോർക്കൽ വ‍്യക്തമാക്കിയിരുന്നു. അതേസമയം, ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി എത്തിയ ആക്വിബ് നബിയെ ആദ‍്യ ടെസ്റ്റ് മത്സരത്തിലേക്ക് പരിഗണിച്ചേക്കില്ല. പ്രസിദ്ധ്- ഗുർനൂർ എന്നിവരിലൊരാളായിരിക്കും സിറാജിനൊപ്പം ന‍്യൂ ബോൾ എറിയുക.
ഗുർനൂറിന് നന്നായി ഓൾഡ് ബോൾ എറിയാൻ സാധിക്കുമെന്നും നല്ല പേസിൽ ബൗൺസർ എറിയാനാകുമെന്നും ഗിൽ പറഞ്ഞു. എന്നാൽ പ്രസിദ്ധ് കൃഷ്ണ സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും അതിനാൽ ഇവരിലൊരാളെ തെരഞ്ഞെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബുംറയുടെ അഭാവത്തിൽ ഇരുവരിലൊരാൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണിതെന്നും ഗിൽ പറഞ്ഞു.
ബാറ്റിങ്ങിൽ മൂന്നാം നമ്പറിൽ ദേവ്ദത്ത് പടിക്കലും മധ‍്യനിരയിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും കളിച്ചേക്കും. സായ് സുദർശൻ നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സെലൻസിലാണെന്നും അദ്ദേഹത്തിന്‍റെ പരുക്ക് ഭേദമായിട്ടില്ലെന്നും അതിനാൽ ഇക്കാര‍്യത്തിൽ റിസ്ക് എടുക്കാനാകില്ലെന്നും തങ്ങളുടെ 15 താരങ്ങളിലും തനിക്ക് വിശ്വാസമുണ്ടെന്നും ഗിൽ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലെത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ‍്യമെന്നും ഞങ്ങൾക്ക് 5,6 ടെസ്റ്റ് മത്സരങ്ങൾ ജയിക്കേണ്ടതുണ്ടെന്നും അതിന് ഇവിടെയൊരു തുടക്കം ഉണ്ടാക്കേണ്ടതുണ്ടെന്നും ഗിൽ പറഞ്ഞു.