ബെംഗളൂരുവിലേക്ക് താമസം മാറി ഹാര്‍ദിക്; ഇനിമുതല്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥിരം പരിശീലനവേദി

hardik pandya

ഹാര്‍ദിക് പാണ്ഡ്യ

Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ബെംഗളൂരുവിലേക്ക് താമസം മാറി. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തന്റെ സ്ഥിരം പരിശീലന കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

സാധാരണഗതിയില്‍ പരുക്കില്‍ നിന്ന് മുക്തി നേടാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനുമാണ് ഇന്ത്യന്‍ താരങ്ങള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്താറുള്ളത്. എന്നാല്‍ സ്ഥിരം പരിശീലനകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് ഹാര്‍ദിക്കിന്റെ വരവ്. ഹാര്‍ദിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥിരം പരിശീലന കേന്ദ്രമാക്കാന്‍ പോകുന്ന വിവരം ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ''ഇതിനോടകം ബെംഗളൂരുവിലേക്ക് ഹാര്‍ദിക് സ്ഥിരമായി താമസം മാറികഴിഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സിനു സമീപം അദ്ദേഹം പ്രോപ്പര്‍ട്ടി വാടകയ്ക്ക് എടുത്തുകഴിഞ്ഞു. സെന്റര്‍ ഓഫ് എക്‌സലന്‍സിനെ പരിശീലന കേന്ദ്രമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമാവാന്‍ പോവുകയാണ് ഹാര്‍ദിക്''- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഗുജറാത്തിലെ ബറോഡ സ്വദേശിയാണ് 32കാരനായ ഹാര്‍ദിക്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മുംബൈയില്‍ താമസിക്കുകയായിരുന്ന ഹാര്‍ദിക് തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നവി മുംബൈയിലെ കേന്ദ്രത്തിലാണ് പരിശീലനം നടത്തിയിരുന്നത്. നിലവില്‍ പരുക്കില്‍ നിന്ന് ഭേദപ്പെട്ടുവരികയാണ് ഹാര്‍ദിക്. യുകെയില്‍ നടന്ന അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനി നടക്കാന്‍ പോകുന്ന സിംബാവെയ്‌ക്കെതിരായ ടി20യില്‍ ഹാര്‍ദിക്കിന് അവസരം നല്‍കുമോയെന്നത് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com