

ഹാർദിക് പാണ്ഡ‍്യ, ശിവം ദുൂബെ
മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്ത്. ശനിയാഴ്ച ധരംശാലയിലാണ് മൂന്നു മത്സരങ്ങൾ അടങ്ങിയ ഇന്ത്യ-അഫ്ഗാൻ ഏകദിന പരമ്പരയ്ക്ക് തുടക്കം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കവെ പുറത്തിന് പരുക്കേറ്റ ഹാർദിക് ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഒഫ് എക്സലൻസിൽ (സിഒഇ) റിഹാബിലിറ്റേഷനിലായിരുന്നു. പത്ത് ഓവർ എറിഞ്ഞതിനെ തുടർന്ന് ഹാർദിക്കിന് സിഒഇ ഏകദിന പരമ്പര കളിക്കാൻ അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഹാർദിക്കിന്‍റെ തുടയുടെ പിൻഭാഗത്ത് പരുക്കേറ്റത്.
ഹാർദിക്കിന് പകരക്കാരെ ഇതുവരെ ഇന്ത‍്യ പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് അവസരം ലഭിക്കാനാണ് സാധ‍്യത. പക്ഷേ ആകെ 4 ഏകദിനം മാത്രമെ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. 2024ൽ ശ്രീലങ്കയ്ക്കെതിരേയാണ് ശിവം ദുബെ അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി ഏകദിനം കളിച്ചത്.
ശിവം ദുബെയെ മാറ്റി നിർത്തിയാൽ രഞ്ജി ട്രോഫിയിൽ തീപ്പൊരി പ്രകടനം പുറത്തെടുത്ത ആക്വിബ് നബി, ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള സാരാംശ് ജെയിൻ എന്നിവരാണ് പകരക്കാരായി തെരഞ്ഞെടുക്കാൻ സാധ‍്യതയുള്ള മറ്റു താരങ്ങൾ.