അഹമ്മദാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം കാണാൻ അഹമ്മദാബാദിലെത്താൻ തയാറെടുക്കുന്നവർ ഹോട്ടൽ നിരക്കുകളിലെ വർധന കാരണം ആശുപത്രി ബെഡ്ഡുകൾ വരെ ബുക്ക് ചെയ്യുന്നതായി റിപ്പോർട്ട്.
വൻ ഡിമാൻഡ് കാരണം ഒറ്റ രാത്രിക്ക് 50,000 രൂപ വരെയാണ് ഹോട്ടൽ റൂമുകൾക്ക് നിരക്ക് പറയുന്നത്. ഈ സാഹചര്യത്തിലാണ്, മത്സരം നടക്കാനിരിക്കുന്ന മൊടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനടുത്തുള്ള ആശുപത്രികളിലെ ബെഡ്ഡുക്കൾ ക്രിക്കറ്റ് ആരാധകർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത്.
ഒന്നോ രണ്ടോ രാത്രികളിലെ താമസ സൗകര്യം ചോദിച്ച് ഫോൺ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടെന്നാണ് പ്രദേശത്തെ ആശുപത്രികളെല്ലാം സാക്ഷ്യപ്പെടുത്തുന്നു. പല ആശുപത്രികളും ഇതു സ്വീകരിക്കുന്നുമുണ്ട്.
വൈദ്യ പരിശോധനയ്ക്കെന്ന പേരിലാണ് ബുക്കിങ്. ഭക്ഷണം കൂടി ഉൾപ്പെടുത്തി, 3,000 രൂപ മുതൽ 25,000 രൂപ വരെയുള്ള പാക്കേജുകളും ലഭ്യമാക്കുന്നു.
രോഗിക്കും കൂട്ടിരിപ്പിനുള്ള ഒരാൾക്കും താമസിക്കാവുന്ന, രണ്ട് ബെഡ്ഡുള്ള മുറികൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഫുൾ ബോഡി ചെക്കപ്പിനുള്ള പാക്കേജ് എടുക്കുന്നവർക്കു മാത്രമാണ് മിക്ക ആശുപത്രികളും ഇത്തരത്തിൽ മുറി അനുവദിക്കുന്നത്.
സെപ്റ്റംബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ, ഒക്റ്റോബർ 15നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രാഥമിക റൗണ്ട് മത്സരം. അതിനു മുൻപ് ഓസ്ട്രേലിയയുമായും അഫ്ഗാനിസ്ഥാനുമായും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.