ബാര്‍ബഡോസ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം. 2007ൽ മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ നേടിയ ടി20 ലോകകപ്പിനു ശേഷം ഇതുവരെ ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാനായിട്ടില്ല.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 68 റൺസിന് തോല്‍പ്പിച്ചാണ് രോഹിത്തും സംഘവും ഫൈനലിൽ പ്രേവേശിച്ചത്. കപ്പിൽ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് മതിയാവില്ല. കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ഓസ്ട്രേലിയയോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. എന്നാൽ ടി20 ലോകകപ്പിനുള്ള സകല അടവുമായിട്ട് ആയിരിക്കും രോഹിത്തും സംഘവും ഗ്രൗണ്ടിലിറങ്ങുക. അതേസമയം ദക്ഷിണാഫ്രിക്കയുടെ കന്നി കിരീട സ്വപ്നമാണ് ഈ ഫൈനൽ. അഫ്ഗാനിസ്ഥാനെ അനായാസം തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മാസ് എൻട്രി.
ഇന്ത്യയ്ക്കായി നായകൻ രോഹിത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഏഴ് കളികളിൽനിന്ന് 75 റൺസ് മാത്രമാണ് കോലിക്ക് ഇതുവരെ നേടാനായത്. ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യക്കയായി കാഴ്ചവയ്ക്കാനാവാത്തതാണ് കോലിയുടെ നിരാശ.
ചെന്നൈ സൂപ്പർ കിങ്സിലെ ഹിറ്റർ ബാറ്റ്സ്മാൻ ശിവം ദുബെയാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ദുബെ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ശിവം ദുബെയെ ഒഴിവാക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ. കോലിയുടെ ബാറ്റിംഗ് ഓർഡറുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്നുണ്ട്. യശ്വസി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ വൺ ഡൗൺ ഇറക്കാനും ചിലർ ആവശ്യം ഉന്നയിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ദുബെ പുറത്തിരിക്കേണ്ടി വരും.
തോൽവി വഴങ്ങാതെ ഫൈനലിലെത്തിയ ഇന്ത്യ ടീമിൽ മാറ്റം വരുത്താൻ തയാറാവില്ല. ഫൈനലിൽ ഇറങ്ങുമ്പോൾ ഭാഗ്യ ടീം സ്ക്വാഡായി നിലവിലെ ടീമിനെ ഇറക്കാനാവും സാധ്യത. മറ്റൊരു സാധ്യത 2007ലെ ടീമിലെ മലയാളി പ്ലേയർ ശ്രീശാന്തിനെ പോലെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയാലും ആശ്ചര്യപ്പെടാനില്ല. പകരം ദുബെ തന്നെയാവും പുറത്തിരിക്കുക. എന്നാൽ ഫൈനലിൽ ദുബെയും കോലിയും മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ടീമിലെ പ്രതീക്ഷ.
സൂര്യകുമാർ യാദവും, പന്തും ബാറ്റിങ്ങിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നത് ഇന്ത്യയ്ക്ക് ആശ്വസിക്കാം. ഹർദിക്കാവട്ടെ പന്തുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയ്ക്ക് കരുത്ത് നൽകുന്നു. ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങും മികച്ചു നിൽക്കുന്നുണ്ട്. സ്പിൻ നിരയിൽ ജഡേജയും, കുൽദീപ് യാദവും, അക്സർ പട്ടേലും ചേരുന്നതോടെ ബൗളിംഗ് നിര കടുപ്പമാകും.
അതേസമയം ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിലേതുപോലെ മഴ വില്ലനാവുമോ എന്നതാണ് പ്രധാന ആശങ്ക. ബാര്‍ബഡോസില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് മഴമൂലം മത്സരം മുടങ്ങിയാൽ റിസർവ് ദിനമായ നാളെയാവും ഫൈനൽ നടക്കുക.