

ധ്രുവ് ജുറൽ
ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ എയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യം ദിവസം തന്നെ 255 റൺസിന് ആതിഥേയ ടീം ഓൾഔട്ടായി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലായിൽ തകർച്ചയെ നേരിട്ട ടീമിനെ കുറച്ചെങ്കിലും മാന്യമായ സ്കോറിലെത്തിച്ചത് ധ്രുവ് ജുറലിന്‍റെ സെഞ്ചുറിയാണ്. 175 പന്തിൽ 12 ഫോറും നാലു സിക്സും സഹിതം 132 റൺസെടുത്ത ജുറൽ പുറത്താകാതെ നിന്നു.
ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ (19), അഭിമന‍്യു ഈശ്വരൻ (0) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട സായ് സുദർശൻ (17), ദേവ്ദത്ത് പടിക്കൽ (5) എന്നിവർക്കും തിളങ്ങാനായില്ല.
24 റൺസെടുത്ത ക‍്യാപ്റ്റൻ ഋഷഭ് പന്ത് പുറത്തായ ശേഷമാണ് ആറാം നമ്പർ ബാറ്റർ ധ്രുവ് ജുറൽ അർധ സെഞ്ചുറി പിന്നിടുന്നത്. സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ കുൽദീപ് യാദവിന്‍റെയും (20) മുഹമ്മദ് സിറാജിന്‍റെയും (15) പിന്തുണയും കിട്ടി.
ഇതോടെ, ഋഷഭ് പന്ത് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തുമ്പോഴും ജുറലിന് ടെസ്റ്റ് ടീമിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാനുള്ള സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. ആറാം നമ്പറിൽ ഒഴിവുള്ള പൊസിഷനിൽ ഒരു ഓൾറൗണ്ടർക്കു പകരം ജുറലിനെ ഉൾപ്പെടുത്തുന്നത് പരിഗണിച്ചേക്കും.