ചെന്നൈ: ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്നു നടക്കുമ്പോള്‍ പ്രധാന ഭീഷണി മഴ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി ഹോട്സ്റ്റാറും തത്സമയം സംപ്രേക്ഷണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാനായി ഇരുടീമും ഇന്നലെ രാവിലെ ചെന്നൈയിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചു.അതുകൊണ്ടുതന്നെ മൂന്നു മത്സര പരമ്പരയില്‍ ഇന്നു ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഓസീസാകട്ടെ, രണ്ടാം മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ പ്രധാന പ്രശ്നം ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയും അശ്രദ്ധയുമാണ്. മുന്‍നിര ബാറ്റര്‍മാരില്‍ ആരും തന്നെ സ്ഥിരത കാണിക്കുന്നില്ല. ടി-20യില്‍ മികച്ച ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവ് ഓസീസിനെതിരായ ഏകദിനത്തില്‍ അമ്പേ പരാജയപ്പെട്ടു. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായ താരത്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള വാദം ശക്തമാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയും സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
വിരാട് കോലിയായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. എങ്കിലും ഏകദിനത്തില്‍ മികച്ച ഫോമിലെന്ന് പറയാറായിട്ടില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിന് മികച്ച റെക്കോര്‍ഡുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ ആശ്വാസം. രവീന്ദ്ര ജഡേജയും കരുത്ത് പകരുന്നു. എന്നാല്‍ രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തി. അക്സര്‍ പട്ടേല്‍ ബൗളിംഗിനൊപ്പം ബാറ്റിംഗിനും കരുത്ത് പകരുന്നു. അക്സറിനൊപ്പം യൂസ്വേന്ദ്ര ചാഹലിനെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. കുല്‍ദീപിന് രണ്ട് ഏകദിനത്തിലും അവസരം മുതലാക്കാനായില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ടാം ഏകദിനത്തിലും അടിമേടിച്ചെങ്കിലും സ്ഥാനം നിലനിര്‍ത്തും. ഇന്നത്തെ ടീമില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
ആത്മവിശ്വാസത്തോടെ ഓസീസ്
വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ മിന്നും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. മത്സരത്തിന് മുമ്പ് പരിക്ക് ആശങ്കകളൊന്നും ടീമിനില്ല. അതിനാല്‍ കാര്യമായ മാറ്റം പ്ലേയിംഗ് ഇലവനില്‍ പ്രതീക്ഷിക്കാനാവില്ല. പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരം സ്പിന്നര്‍ ആഷ്ടണ്‍ അഗറിന് അവസരം നല്‍കണമോ എന്നത് മാത്രമാണ് സംശയമുള്ളത്. ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ക്കൂടി പുറത്തിരിക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ്-ട്രാവിസ് ഹെഡ് വിജയ ജോഡിയെ ഓപ്പണിംഗില്‍ ഓസ്ട്രേലിയ നിലനിര്‍ത്തും. വിശാഖപട്ടണത്ത് ഹെഡ് 30 പന്തില്‍ 51* ഉം മാര്‍ഷ് 36 പന്തില്‍ 66* ഉം റണ്‍സ് നേടിയിരുന്നു.
മൂന്നാം നമ്പറില്‍ നായകന് സ്റ്റീവന്‍ സ്മിത്തും നാലാമനായി മാര്‍നസ് ലബുഷെയ്നും തുടരുമ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും സ്ഥാനം നിലനിര്‍ത്തും.
വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. കാമറൂണ്‍ ഗ്രീന്‍ വേണോ ആഷ്ടണ്‍ അഗര്‍ വേണോ എന്ന കാര്യത്തില്‍ ഓസീസിന് ആശയക്കുഴപ്പം നിലനില്ക്കുന്നു. ചെന്നൈയിലെ പിച്ച് പൊതുവെ സ്പിന്നിന് അനുകൂലമായതിനാല്‍ അഗറിനെ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.
വിശാഖപട്ടണത്ത് അഞ്ച് പേരെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും ഫോം തുണയാകുമ്പോള്‍ നേഥന്‍ എല്ലിസ്, ആദാം സാംപ, ഷോണ്‍ അബോട്ട് എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനില്‍ വരാനുള്ള മറ്റ് താരങ്ങള്‍.
സ്പിന്നിനായി പിച്ച്
പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പിച്ചില്‍ സ്കോര്‍ പിന്തുടര്ന്ന് ജയിക്കുക ബുദ്ധിമുട്ടാവും. ഇതുവരെ 21 ഏകദിനങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായി.
13 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. എട്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി 231 റണ്‍സാണ്. 2019ലാണ് അവസാനമായി ഇവിടെ ഏകദിനം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 288 റണ്‍സ് നേടി. എന്നാല്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കി.
ഏഷ്യാ ഇലവന്, ആഫ്രിക്ക ഇലവനെതിരെ നേടിയ 337 റണ്‍സാണ് പിച്ചിലെ ഉയര്‍ന്ന സ്കോര്‍. കെനിയ, ന്യൂസിലന്‍ഡിനെതിരെ 69 റണ്‍സിന് പുറത്തായതും ഇതേ സ്റ്റേഡിയത്തില്‍. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ മഴ വില്ലനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഇന്ന് ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.
30-40 വേഗത്തില്‍ കാറ്റും വീശിയേക്കും. വിവിധ സമയങ്ങളില്‍ ചെന്നൈയില്‍ മഴ പെയ്യും. രാവിലെ വെയിലുണ്ടാവുമെങ്കിലും മത്സരം പുരോഗമിക്കുമ്പോള്‍ മേഘാവൃതമാവുകയും വൈകുന്നേരം മത്സരം ഇടയ്ക്കിടെ തടസപ്പെടുത്തുന്ന രീതിയില്‍ മഴയെത്താനും സാധ്യതയേറെയാണ്.
സാധ്യതാ ഇലവൻ
ഓസീസ്: മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍/ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ, ഷോണ്‍ അബോട്ട്.
ഇന്ത്യ : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്