

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ആർച്ചറിയിലെ പുരുഷൻമാരുടെ കോംപൗണ്ട് ഇനത്തിൽ ഇന്ത്യ സ്വർണവും വെള്ളിയും ഉറപ്പാക്കി. ഇന്ത്യൻ താരങ്ങളായ ഓജസ് ദിയോതലെയും അഭിഷേക് വർമയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഏഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിൽ ഇതുവരെ ആർച്ചറിയിൽ ഇന്ത്യക്ക് സ്വർണം കിട്ടിയിട്ടില്ല.
അതാനു ദാസും ധീരജ് ബൊമ്മദേവരയും റികർവ് ഇനത്തിൽ പരാജയപ്പെട്ടതിന്‍റെ നിരാശ മായ്ക്കുന്നതായി ഓജസിന്‍റെയും അഭിഷേകിന്‍റെയും മുന്നേറ്റം.
വനിതാ വിഭാഗം കോംപൗണ്ട് വ്യക്തിഗത ഫൈനലിൽ കടന്ന ജ്യോതി സുരേഖ വെന്നം മറ്റൊരു മെഡൽ കൂടി ഉറപ്പാക്കിയിട്ടുണ്ട്. സെമിയിൽ ജ്യോതിയോടു തോറ്റ പതിനേഴുകാരിയായ സീനിയർ ലോക ചാംപ്യൻ അദിതി സ്വാമി വെങ്കലത്തിനു വേണ്ടി മത്സരിക്കും.
ആറ് ടീമിനങ്ങളിൽക്കൂടി ഇന്ത്യൻ ആർച്ചർമാർ മെഡൽ പ്രതീക്ഷ നിലനിർത്തുന്നു. ഇതിൽ മൂന്നു ടീമുകൾ റികർവ് ഇനത്തിലും മൂന്നു പേർ കോംപൗണ്ട് ഇനത്തിലുമാണ്.