ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു

അയർലൻഡിനെതിരായ മൂന്നാം ട്വന്‍റി20 മത്സരം ബുധനാഴ്ച
അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ - ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ്.
അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ - ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ്.
Updated on

ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ യുവനിര ബുധനാഴ്ച കളത്തിലിറങ്ങുന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതിനൊപ്പം ഇന്ത്യൻ ആരാധകർക്കു സന്തോഷം പകരുന്നത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും മത്സരക്ഷമത തെളിയിച്ചതാണ്. രണ്ടു മത്സരങ്ങളിലും നാലോവർ ക്വോട്ട പൂർത്തിയാക്കിയ ഇരുവരെയും ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

പരമ്പരയിൽ അപരാജിത ലീഡ് നേടിക്കഴിഞ്ഞ സാഹചര്യത്തിൽ, ഇതുവരെ അവസരം കിട്ടാത്ത ചില കളിക്കാർക്ക് അരങ്ങേറ്റത്തിന് അവസരം നൽകാനും താത്കാലിക പരിശീലകൻ സീതാംശു കോടക് തയാറായേക്കും. പ്രത്യേകിച്ച്, ഏഷ്യൻ ഗെയിംസ് കളിക്കാൻ പോകുന്ന പല താരങ്ങളും ടീമിലുള്ള സാഹചര്യത്തിൽ.

പേസ് ബൗളർ ആവേശ് ഖാൻ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, സ്പിൻ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് എന്നിവരിൽ ആർക്കു വേണമെങ്കിലും അവസരം ലഭിക്കാം. വെസ്റ്റിൻഡീസ് പര്യടനത്തിലും ടീമിലുണ്ടായിരുന്ന ആവേശ് ഖാന് മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലും റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു നിയോഗം.

ജിതേഷിന് അവസരം നൽകിയാൽ കേരള താരം സഞ്ജു സാംസൺ പുറത്താകും. രണ്ടാം ടി20യിൽ 26 പന്തിൽ 40 റൺസെടുത്ത സഞ്ജു ഫോം തെളിയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com