

ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നറുടെ ബാറ്റിങ്
ലണ്ടന്‍: വനിതാ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ സെമി ഫൈനൽ മോഹം പൊലിഞ്ഞു. ഗ്രൂപ്പ് ഒന്നിലെ അതിനിർണായക മത്സരത്തിൽ ഇന്ത്യൻ പെൺപട ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് മുട്ടുകുത്തി. ഇതോടെ ഒന്നാം ഗ്രൂപ്പിൽ നിന്ന് ഓസീസിനൊപ്പം ദക്ഷിണാഫ്രിക്ക അവസാന നാലിലേക്ക് കുതിച്ചു.
ലോകകപ്പ് സെമി ഫൈനൽ പ്രവേശത്തിന് ഇന്ത്യയ്ക്ക് ജയം അനിവാര്യമായിരുന്നു. വിഖ്യാതമായ ലോർഡ്സിലെ കളത്തിൽ ടോസ് നേടി ബാറ്റിങ്ങിന് തീരുമാനിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. ചേസ് ചെയ്ത ഓസ്ട്രേലിയ 19 ഓവറിൽ നാലു വിക്കറ്റിന് 172 റൺസെടുത്തു ജയത്തിലെത്തി. എല്ലിസ് പെറി (38 പന്തില്‍ 56), അഷ്‌ലി ഗാര്‍ഡ്‌നര്‍ (29 പന്തില്‍ 53 നോട്ടൗട്ട്) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസീസിനെ വിജയതീരമണച്ചത്.
ജോര്‍ജിയ വോൾ (4), ബേത് മൂണി (22) ഫോബ് ലിച്ച്ഫീല്‍ഡ് (24) എന്നിവരെ നഷ്ടപ്പെട്ട് പതറിയ ഓസീസിനെ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ പെറിയും ഗാർഡ്നറും കളിയിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. ഇന്ത്യയ്ക്കായി സ്പിന്നർ ശ്രീ ചരണി രണ്ടു വിക്കറ്റ് പിഴുതു. നേരത്തെ, 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. സ്മൃതി മന്ഥന (38), ഷെഫാലി വര്‍മ (34), ജമീമ റോഡ്രിഗസ് (34) എന്നിവരും ഇന്ത്യൻ ബാറ്റർമാരിൽ തിളങ്ങി.