ഇംഗ്ലണ്ടിനെതിരേ വൈഭവ് അരങ്ങേറിയിട്ടും ഇന്ത്യ തോറ്റു

അരങ്ങേറ്റ മത്സരത്തിൽ വൈഭവിനു 14 റൺസ് മാത്രം
India scores 190 runs in the second T20 against England

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 190 റൺസ്

Updated on

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 190 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ഒരോവർ ശേഷിക്കെ ആറു വിക്കറ്റില്‍ 191 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി.

ജേക്കബ് ബഥേല്‍ (76 നോട്ട്ഔട്ട്) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് (39), ടോം ബാന്റണ്‍ (39) എന്നിവരും ഇംഗ്ലണ്ടിന്റെ വിജയത്തിനു മികച്ച സംഭാവന നല്‍കി. 40 പന്തിൽ 49 റൺസെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ അഭിഷേക് ശര്‍മ (24 പന്തില്‍ 43, എട്ടു ഫോര്‍, ഒരു സിക്‌സ്), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (22 പന്തില്‍ 37, മൂന്നു ഫോര്‍, ഒരു സിക്‌സ്), തിലക് വര്‍മ (11 പന്തില്‍ 24 നോട്ടൗട്ട്, ഒരു ബൗണ്ടറി, രണ്ടു സിക്‌സ്) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ താങ്ങിനിര്‍ത്തിയത്.

കൗമാരതാരം വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ശനിയാഴ്ച നടന്ന രണ്ടാം ടി20. മലയാളി താരം സഞ്ജു സാംസണ് പകരമാണ് ഓപ്പണറായി വൈഭവ് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ മിന്നും പ്രകടനം കാഴ്ച വെക്കാന്‍ വൈഭവിന് സാധിച്ചില്ല. വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ വൈഭവിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ വെറും 14 റൺസ് മാത്രമാണ് വൈഭവിനു നേടാനായത്.

മഴ കാരണം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ തോറ്റതോടെ ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്.

അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്രീസില്‍ ഇറങ്ങിയതോടെ ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 36 വര്‍ഷം കൈവശംവച്ച റെക്കോഡാണ് വൈഭവ് (15 വയസും 99 ദിവസവും) തിരുത്തിക്കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com