
ലോകകപ്പ് തോൽവിയുടെ കടം വീട്ടാൻ ഓസീസിനെതിരേ ഇന്ത‍്യ
ഐസിസി ചാംപ‍്യൻസ് ട്രോഫി സെമി ഫൈനലിൽ ചൊവ്വാഴ്ച ഇന്ത‍്യ ഓസീസിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം. പ്രധാനപ്പെട്ട ബൗളർമാരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഇല്ലാതെയാണ് ഓസീസ് ഇന്ത‍്യക്കെതിരേ കളത്തിലിറങ്ങുന്നത്.
അതേസമയം ഇന്ത‍്യ തുടർച്ചയായ മൂന്നാം ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ്. ഇതിനുമുമ്പ് 25 തവണ ഇന്ത‍്യ- ഓസ്ട്രേലിയ ഐസിസി ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ 13 തവണ ഓസ്ട്രേലിയയും 11 തവണ ഇന്ത‍്യയും വിജയിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഏകദിന ലോകകപ്പിൽ 14 തവണ ഇന്ത‍്യ- ഓസ്ട്രേലിയ നേർക്കുനേർ വന്നിട്ടുണ്ട്. 5 തവണ ഇന്ത‍്യയും 9 തവണ ഓസ്ട്രേലിയയും വിജയിച്ചു.
2003, 2023 വർഷങ്ങളിലാണ് ഏകദിന ലോകകപ്പ് ഫൈനലുകളിൽ ഇന്ത‍്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയത്. രണ്ട് തവണയും ഇന്ത‍്യ തോൽവിയറിഞ്ഞു. 2015 ലോകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അവിടെയും വിജയം ഓസീസിനൊപ്പമായിരുന്നു. എന്നാൽ ചാംപ‍്യൻസ് ട്രോഫിയിൽ ഇന്ത‍്യക്കാണ് ആധിപത‍്യം.
നാലുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് വട്ടം ഇന്ത‍്യ വിജയിച്ചു. ഒരു തവണ ഓസീസ് വിജയിക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. 1998, 2000 വർഷങ്ങളിൽ നടന്ന ചാംപ‍്യൻസ് ട്രോഫി ടൂർണമെന്‍റുകളിലും ഇന്ത‍്യ ഓസീസിനെ തോൽപ്പിച്ചിരുന്നു.
2004ൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ഓസീസ് ഇന്ത‍്യയെ തോൽപ്പിച്ചിരുന്നു. അതേസമയം 2009ലെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ടി20 ലോകകപ്പിലും ഇന്ത‍്യക്കാണ് മുൻകൈ. ആറുതവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത‍്യ നാലുതവണ വിജയിച്ചു. അതേസമയം ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലും ഓസീസിനെതിരേ ഇന്ത‍്യ തോൽവിയറിഞ്ഞു. ഇത്തവണ ആര് ജയിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.