ബെനോനി (ദക്ഷിണാഫ്രിക്ക): ക്രിക്കറ്റ് ലോകത്തിന്റെ ഭാവി പ്രതീക്ഷയും ആവേശവുമായ താരങ്ങളുടെ പോരാട്ടത്തിന് ഇന്ന് കൊട്ടിക്കലാശം. അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. സീനിയര്‍ താരങ്ങളുടെ ലോകകപ്പിന്റെ തനിയാവര്‍ത്തനമായാണ് ഈ ലോകകപ്പിനെ കാണുന്നത്.
ഇന്ത്യയില്‍ നടന്ന ആ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ആയിരുന്നു അന്ന് ചാംപ്യന്മാരായത്. ചേട്ടന്മാര്ക്കേറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിയന്മാര് ഇന്ന് പോരാട്ടത്തിന് കൊമ്പുകോര്‍ക്കുന്നത്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാലിന് 32 എന്ന നിലയില്‍ തകര്‍ന്ന ശേഷം അവിശ്വസനീയ ബാറ്റിങ്ങിലൂടെ കരകയറ്റിയ നായകന് ഉദയ് സഹറാനും സച്ചിന് ദാസുമാണ് ഇന്ത്യക്ക് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
അതുപോലെ തന്നെ അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ഓസ്ട്രേലിയ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. പ്രാഥമിക റൗണ്ടിലും സൂപ്പര്‍ സിക്സ് ഘട്ടത്തിലും മികച്ച പ്രകടനം നടത്തിയാണ് ഇരുടീമും സെമിയിലെത്തിയത് എന്നതുകൊണ്ടുതന്നെ മുന്‍തൂക്കം ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യം. ആറില്‍ ആറ് കളിയും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ഓസ്ട്രേലിയയും അപരാജിതരാണ്. ആറില്‍ അഞ്ച് മത്സരം ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. നാലാം കിരീടമാണ് അവരുടെ ലക്ഷ്യം.
സന്തുലിതം ടീം ഇന്ത്യ
ഒരുപിടി മികച്ച ഭാവി താരങ്ങളെയാണ് അണ്ടര്‍ 19 ലോകകപ്പ് സംഭാവന നല്‍കിയിട്ടുള്ളത്.
2000ല്‍ മുഹമ്മദ് കൈഫ്. 2008ല്‍ വിരാട് കോലി. 2012ല്‍ ഉന്മുക്ത് ചന്ദ്. 2018ല്‍ പൃഥ്വി ഷാ, 2022ല്‍ യഷ് ദൂല്‍ എന്നിവരൊക്കെ സീനിയര്‍ ഇന്ത്യക്കായി പിന്നീട് തിളങ്ങി.
ആറാം കിരീടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയിട്ടുള്ളവരും ഇന്ത്യ തന്നെ. ടൂര്‍ണമെന്റില്‍ ഇന്ത്യക്കാണ് കിരീട സാധ്യത കൂടുതല്‍. ഇതുവരെയുള്ള കണക്കുകളുടെ അടിസാഥനത്തില് പരിശോധിച്ചാല്‍ ആതാണ് സ്ഥിതി. 6 മത്സരങ്ങളില്‍ അഞ്ചിലും ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഈ മത്സരങ്ങളിലെല്ലാം 250നു മുകളില്‍ സ്കോര്‍ നേടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന 11 സെഞ്ചുറികളില്‍ അഞ്ചും നേടിയത് ഇന്ത്യന്‍ ബാറ്റര്‍മാരാണ്.ബൗളിങ്ങിലും ഇന്ത്യ കേമം തന്നെ. ജൂനിയര്‍ ജഡേജയെന്ന വിളിപ്പേരു നേടിയ വൈസ് ക്യാപ്റ്റന്‍ സൗമി പാണ്ഡെയാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ വജ്രായുധം.
6 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ പാണ്ഡെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടികയിലല് മുന്നിരപേരുകാരനുമാണ്. ഇക്കോണമി റേറ്റ് 2.44 മാത്രം. പാണ്ഡെയുടെ 17 വിക്കറ്റുകളില്‍ പതിനൊന്നും എല്‍ബിഡബ്ല്യുവോ ബൗള്‍ഡോ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ മികവിനെ അടിവരയിടുന്നു.അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇതിനു മുന്‍പ് 2 തവണയാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. 2012ലും 2018ലും. 2 തവണയും ഇന്ത്യ ജേതാക്കളായി."
ക്യാപ്റ്റന്മാർ പറയുന്നു
ഞങ്ങളുടെ പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാനുള്ള അവസരമാണിത്. ഈ യാത്രയില്‍ അവര്‍ ഞങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യക്കുംം ഇതുവരെ ഒരു മികച്ച ടൂര്ണമെന്റാണിത്് അവര്‍ ഞങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്." -ഹ്യൂ വെയ്ബ്ജെന്‍
ഈ അവസാന പോരാട്ടത്തില്‍, അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് വെറുമൊരു കളിയല്ല; ഇത് ചരിത്രത്തില്‍ നമ്മുടെ പേരുകള്‍ രേഖപ്പെടുത്താനുള്ള അവസരമാണ്. ചരിത്രം സൃഷ്ടിക്കുന്നതിന്റെ തൊട്ടരികേ നില്ക്കുമ്പോള് എന്റെ ടീമില്‍ നിന്ന് എനിക്ക് കൂടുതലൊന്നും ചോദിക്കാന്‍ കഴിയുന്നില്ല. - ഉദയ് സഹാറന്‍"