വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വനിതകൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.
India vs Bangladesh ICC women's T20 world cup

വനിതാ ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.

Updated on

മാഞ്ചസ്റ്റർ: വനിതകളുടെ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വനിതകൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. ഇന്ത്യ 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

പരിചയസമ്പന്നരായ സ്വിങ് ബൗളർ രേണുക സിങ് ഠാക്കൂറിനെയും സ്പിൻ ബൗളിങ് ഓൾറൗണ്ടർ രാധ യാദവിനെയും പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിച്ച ഇന്ത്യൻ ടീം മാനെജ്മെന്‍റിന്‍റെ തീരുമാനം ഫലപ്രദമായി. രാധ യാദവ് 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, രേണുക 21 റൺസിന് ഒരു വിക്കറ്റും നേടി. മികച്ച ഫോമിൽ തുടരുന്ന ശ്രീചരണി 21 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. പേസ് ബൗളർ നന്ദനി ശർമയും ഒരു വിക്കറ്റ് നേടിയെങ്കിലും മൂന്നോവറിൽ 32 റൺസ് വിട്ടുകൊടുത്തു.

നെറ്റ് റൺ റേറ്റ് ഉയർത്താൻ ലക്ഷ്യമിടുന്ന ഇന്ത്യക്കു വേണ്ടി ഓപ്പണർ ഷഫാലി വർമ അർധ സെഞ്ചുറി നേടി. 34 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 53 റൺസെടുത്താണ് ഷഫാലി പുറത്തായത്. സ്മൃതി മന്ഥന എട്ട് റൺസും യസ്തിക ഭാട്ടിയ 23 റൺസും നേടി.

നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയെങ്കിലും റിച്ച ഘോഷ് 10 റൺസെടുത്ത് പുറത്തായി. ജമീമ റോഡ്രിഗ്സ് 15 പന്തിൽ 26 റൺസെടുത്തു. ഹർമൻപ്രീത് കൗറും (13) ദീപ്‌തി ശർമയും (5) പുറത്താകാതെ നിന്നു.

ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയ പ്രൊമോഷൻ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ, രണ്ടാം സ്ഥാനത്തിനായി ദക്ഷിണാഫ്രിക്കയോട് കടുത്ത മത്സരത്തിലാണ് ഇന്ത്യ. ആദ്യ മത്സരങ്ങളിൽ പാക്കിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപ്പിച്ചിരുന്നെങ്കിലും മൂന്നാം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു പരാജയപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com