സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പര ഇന്ത്യൻ വനിതാ ടീം 5-0 എന്ന നിലയിൽ തൂത്തുവാരി. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ 21 റൺസിനാണ് സന്ദർശകരുടെ വിജയം. മത്സരത്തിൽ മൂന്നു വിക്കറ്റെടുത്ത രാധ യാദവാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇടവേളയ്ക്കു ശേഷം വിമെൻസ് ഐപിഎല്ലിലെ പ്രകടനത്തിന്‍റെ ബലത്തിൽ ദേശീയ ടീമിൽ തിരിച്ചെത്തിയ രാധ, പരമ്പരയിൽ ആകെ പത്ത് വിക്കറ്റുമായി പ്ലെയർ ഓഫ് ദ സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാം ട്വന്‍റി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസും ഇന്ത്യ നേടി. ബംഗ്ലാദേശിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 135/6 എന്ന നിലയിൽ ഇന്ത്യൻ ബൗളർമാർ ഒതുക്കി നിർത്തി.
ടീമിലേക്കുള്ള തിരിച്ചുവരവിൽ വൺഡൗൺ പൊസിഷനിൽ കളിക്കുന്ന ഡി. ഹേമലത 37 റൺസോടെ ഇന്ത്യയുടെ ടോപ് സ്കോററായി. വനിതാ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ വെളിച്ചത്തിലാണ് ഹേമലതയെയും ടീമിലേക്കു തിരിച്ചു വിളിച്ചത്.
ഇന്ത്യക്കായി ഓപ്പണർ സ്മൃതി മന്ഥന 33 റൺസും ഹർമൻപ്രീത് 30 റൺസും വിക്കറ്റ് കീപ്പർ റിച്ച ഘോഷ് പുറത്താകാതെ 27 റൺസും നേടി. മലയാളി താരം സജന സജീവൻ ഒരു റണ്ണെടുത്ത് പുറത്തായി. ബൗളിങ്ങിൽ തിളങ്ങിയ മറ്റൊരു മലയാളി താരം എസ്. ആശ 25 റൺസിനു രണ്ടു വിക്കറ്റ് വീഴ്ത്തി.