
ബെൻ ഡക്കറ്റ് മത്സരത്തിനിടെ
ലീഡ്സ്: ഇന്ത‍്യക്കെതിരായ ഒന്നാം ടെസ്റ്റിലെ അഞ്ചാം ദിനത്തിൽ 371 റൺസ് വിജയലക്ഷ‍്യം കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അനായാസ വിജയം. വെറും അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ആതിഥേയർ ലക്ഷ്യം നേടിയത്.
170 പന്തിൽ 149 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്‍റെ വിജയം അനായാസമാക്കിയത്. സാക്ക് ക്രോളിയുമൊത്ത് (65) ഡക്കറ്റ് 188 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് ഉയർത്തിയപ്പോൾ തന്നെ ഇംഗ്ലണ്ട് വിജയ പ്രതീക്ഷയിലായിരുന്നു.
പിന്നീട് വെറ്ററൻ താരം ജോ റൂട്ട് (53 നോട്ടൗട്ട്), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (33), വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഇന്ത്യൻ ബൗളർമാർ നിസഹായരായി.
43ാം ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ക്രോളിയെ പ്രസിദ്ധ് കൃഷ്ണ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ ഒലി പോപ്പിനെ പ്രസിദ്ധ് തന്നെ ക്ലീൻ ബൗൾ ചെയ്തു. സ്കോർ 253 റൺസിലെത്തിയപ്പോൾ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ശാർദൂൽ ഠാക്കൂർ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഏറെ നീണ്ടില്ല.
ഇംഗ്ലണ്ട് സ്കോർ 302 റൺസിലെത്തിയപ്പോൾ ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജ പറഞ്ഞയച്ചെങ്കിലും വൈകിപ്പോയിരുന്നു.
കെ.എൽ. രാഹുലിന്‍റെയും ഋഷഭ് പന്തിന്‍റെയും സെഞ്ചുറികളുടെ മികവിലാണ് 371 റൺസെന്ന വിജയലക്ഷ‍്യം ഇന്ത‍്യ ഇംഗ്ലണ്ടിനു മുന്നിൽ വച്ചത്. ആദ്യ ഇന്നിങ്സിൽ 471 റൺസും രണ്ടാം ഇന്നിങ്സിൽ 364 റൺസുമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 465 റൺസെടുത്തിരുന്നു.