പോപ്പ് 196; ഇന്ത്യക്ക് ജയിക്കാൻ 231 റൺസ്
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. 196 റൺസെടുത്തു പുറത്തായ ഇംഗ്ലണ്ടിന്‍റെ വൺ ഡൗൺ ബാറ്റർ ഒലി പോപ്പാണ് സന്ദർശകരെ മികച്ച സ്കോറിലേക്കു നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 420 റൺസിന് ഓൾ ഔട്ടായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. 16.1 ഓവർ പന്തെറിഞ്ഞ ബുംറ 41 റൺസ് വഴങ്ങി. 29 ഓവറിൽ 126 റൺസ് വഴങ്ങിയ ആർ. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, 316/6 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിവസം ബാറ്റിങ് പുവരാരംഭിച്ചത്. 28 റൺസെടുത്ത രെഹാൻ അഹമ്മദിനെ ബുംറ വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിന്‍റെ കൈകളിലെച്ചിത്തെങ്കിലും തുടർന്നെത്തിയ ടോം ഹാർട്ട്ലിയെ കൂട്ടുപിടിച്ച് ഒലി പോപ്പ് തലേന്നത്തെ രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോയി.
34 റൺസെടുത്ത ഹാർട്ട്ലിയെ അശ്വിനും റണ്ണൊന്നുമെടുക്കാത്ത മാർക്ക് വുഡിനെ ജഡേജയും പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് മത്സരത്തിലേക്കു തിരിച്ചുവരാനായത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഇരട്ട സെഞ്ചുറിക്ക് നാല് റൺസ് അകലെ പോപ്പിനെ ബുംറ ക്ലീൻ ബൗൾ ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശീല വീഴുകയായിരുന്നു.