
മുഹമ്മദ് സിറാജ് 70 റൺസിന് ആറ് വിക്കറ്റ് സ്വന്തമാക്കി.
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് ശേഷിക്കെ 244 റൺസിന്‍റെ ഓവറോൾ ലീഡാണ് ആതിഥേയർക്കുള്ളത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയ 587 റൺസിനെതിരേ ഇംഗ്ലണ്ട് 407 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 77/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 84/5 എന്ന നിലയിൽ തകർന്നെങ്കിലും, ഇന്ത്യൻ ബൗളർമാരെ അമ്പരപ്പിച്ചുകൊണ്ട് യുവതാരം ഹാരി ബ്രൂക്കും വിക്കറ്റ് കീപ്പർ ജാമി സ്മിത്തും നടത്തിയ പ്രത്യാക്രമണം മത്സരത്തിൽ ആതിഥേയരുടെ പ്രതീക്ഷ നിലനിർത്തി.
234 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതം 158 റൺസാണ് ബ്രൂക്ക് നേടിയത്. കൂടുതൽ ആക്രമണോത്സുകമായി കളിച്ച സ്മിത്ത് ഒറ്റ സെഷനിൽ സെഞ്ചുറി തികയ്ക്കുക എന്ന അപൂർവതയ്ക്കും ഉടമയായി. 207 പന്തിൽ 21 ഫോറും 4 സിക്സും സഹിതം 184 റൺസെടുത്ത സ്മിത്ത് പുറത്താകാതെ നിന്നു.
ഇരുവരും ചേർന്ന 303 റൺസിന്‍റെ ഐതിഹാസിക സഖ്യം പൊളിച്ച് ആകാശ് ദീപാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ജസ്പ്രീത് ബുംറയ്ക്കു പകരം ടീമിലെത്തിയ ആകാശ് 88 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 70 റൺസിന് ആറ് വിക്കറ്റും സ്വന്തമാക്കി.
മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്. 28 റൺസെടുത്ത ഓപ്പണർ കെ.എൽ. രാഹുലും ഏഴ് റൺസെടുത്ത കരുൺ നായരും ക്രീസിൽ. 28 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.