
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി-20 യിൽ ഇന്ത‍്യക്ക് ജയം. 20 ഓവറിൽ നിന്ന് ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 19.2 ഓവറിൽ മറികടന്നു. രണ്ട് വിക്കറ്റ് ബാക്കി നിൽക്കെയാണ് ഇന്ത‍്യയുടെ ജയം. 55 പന്തിൽ നിന്ന് 5 സിക്സറുകളും 4 ബൗണ്ടറികളുമടക്കം 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ഒന്നാം ട്വന്‍റി-20യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച അഭിഷേക് ശർമയ്ക്ക് രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല (12). 7 പന്തിൽ നിന്ന് 5 റൺസെടുത്ത് സഞ്ജുവും നിരാശപ്പെടുത്തി.
തിലക് വർമയ്ക്ക് പുറമേ വാഷിങ്ടൺ സുന്ദറിന് (26) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ദ്രുവ് ജുരൽ (4), ഹർദിക് പാണ്ഡ‍്യ (7) അക്സർ പട്ടേൽ (2) എന്നിവർ ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുൻപിൽ പിടിച്ചുനിൽകാനാവാതെ മടങ്ങി. ഇംഗ്ലണ്ടിനായി ബ്രൈഡൺ കാർസ് 3 വിക്കറ്റ് വീഴ്ത്തി. ജോഫ്റ അർച്ചർ, മാർക്ക് വുഡ്, ആദിൽ റഷീദ്, ജേമീ ഓവർടൺ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.