

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിൽ. 110 റൺസുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച് മാൻ കുൽദീപ് യാദവും ക്രീസിലുണ്ട്.
നേരത്തെ, 33 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ ക്യാപ്റ്റൻ രോഹിത് ശർമയും ജഡേജയും ഒരുമിച്ച 204 റൺസ് കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്നു കരകയറ്റിയത്. രോഹിത് 157 പന്തിൽ തന്‍റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 196 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം 131 റൺസെടുത്ത് പുറത്താകുകയും ചെയ്തു. തുടർന്നെത്തിയ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനൊപ്പം ജഡേജ 77 റൺസ് കൂടി കൂട്ടിച്ചേർത്തു. 199 പന്തിലാണ് ജഡേജ നാലാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.
അരങ്ങേറ്റ മത്സരത്തിൽ സർഫറാസ് 48 പന്തിൽ അർധ സെഞ്ചുറി പിന്നിട്ടു. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്ത് റണ്ണൗട്ടാകുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റക്കാരന്‍റെ വേഗമേറിയ അർധ സെഞ്ചുറി എന്ന റെക്കോഡിനൊപ്പമെത്താനും സർഫറാസിന് സാധിച്ചു. ഹാർദിക് പാണ്ഡ്യയും അരങ്ങേറ്റത്തിൽ 48 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയിരുന്നു.
ഓപ്പണർ യശസ്വി ജയ്സ്വാൾ (10), ശുഭ്‌മൻ ഗിൽ (0), രജത് പാട്ടീദാർ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. ടീമിൽ തിരിച്ചെത്തിയ മാർക്ക് വുഡാണ് ജയ്സ്വാളിനെയും ഗില്ലിനെയും രോഹിതിനെയും പുറത്താക്കിയത്. ഇന്ത്യക്കായി മധ്യനിര ബാറ്റർ സർഫറാസ് ഖാനു പുറമേ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും ഈ മത്സരത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, രജത് പാട്ടീദാർ, രവീന്ദ്ര ജഡേജ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്സൺ.