അയർലൻഡിനെ നേരിടാൻ ബുംറയുടെ യുവ ഇന്ത്യ

ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ
ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിനിടെ.
ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിനിടെ.
Updated on

ഡബ്ലിൻ: ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിൽ അയർലൻഡിനെ നേരിടാൻ ഇന്ത്യയുടെ പുതുരക്തം വെള്ളിയാഴ്ച കളത്തിലിറങ്ങുന്നു. പരുക്കിൽ നിന്നു തിരിച്ചെത്തി കരിയർ പുനരാരംഭിക്കുന്ന ജസ്പ്രീത് ബുംറയാണ് നായകൻ. 11 മാസത്തെ ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്ന ബുംറയ്ക്ക് ഒരർഥത്തിൽ ഇത് രണ്ടാമത്തെ അരങ്ങേറ്റം.

ഇരുപത്തൊമ്പതുകാരനായ ബുംറയ്ക്ക് അഞ്ച് ദിവസത്തിനിടെ മൂന്നു മത്സരങ്ങളിലായി പരമാവധി 12 ഓവറാണ് ആകെ എറിയാനുള്ളത്. എന്നാൽ, ഈ മത്സരങ്ങളിലെ കായികക്ഷമത അടിസ്ഥാനമാക്കിയാവും അജിത് അഗാർക്കറും സംഘവും തുടർന്നുള്ള സുപ്രധാന ടൂർണമെന്‍റുകളിലേക്ക് ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളറുടെ ഭാവി നിർണയിക്കുക.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ അംഗങ്ങളെയാണ് അയർലൻഡ് പര്യടനത്തിൽ ഏറെയും ഉൾപ്പെടുത്തിയിരിക്കുന്നത്. തിരിച്ചുരവ് നടത്തുന്ന പ്രസിദ്ധ് കൃഷ്ണയ്ക്കും വാഷിങ്ടൺ സുന്ദറിനും, കൂടാതെ, ദേശീയ ടീമിൽ സ്ഥിരാംഗത്വം കാത്തിരിക്കുന്ന കേരള താരം സഞ്ജു സാംസണും പരമ്പര നിർണായകമാണ്. ഏഷ്യ കപ്പ്, ലോകകപ്പ് ടീമിൽ ഇടം കിട്ടാൻ അയർലൻഡിൽ അസാമാന്യ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും സഞ്ജുവിന്. വെസ്റ്റിൻഡീസിലെ അവസരങ്ങളുടെ നഷ്ടം നികത്താൻ ഇനി മറ്റൊരു പരമ്പരയില്ല.

ദേശീയ ടീമിന്‍റെ അകത്തും പുറത്തുമായി നിൽക്കുന്ന രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ തുടങ്ങിയവർക്ക് അവകാശമുന്നയിക്കാനും, ശിവം ദുബെയ്ക്ക് വീണ്ടും മികവ് തെളിയിക്കാനും പറ്റിയ തട്ടകമായിരിക്കും അയർലൻഡ്.

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾ ഉൾപ്പെടുന്നതാണ് ഏഷ്യൻ ഗെയിംസ് ടീമിന്‍റെ ന്യൂക്ലിയസ്. റിങ്കു സിങ്, ജിതേഷ് ശർമ എന്നിവരെല്ലാം ദേശീയ ടീമിൽ അരങ്ങേറ്റത്തിന് അവസരം കാത്തിരിക്കുന്നു. ഏഷ്യൻ ഗെയിംസിൽ ടീമിനെ നയിക്കുന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് അയർലൻഡ് പര്യടനത്തിൽ വൈസ് ക്യാപ്റ്റനാണ്.

ഇന്ത്യൻ ടീം മാനെജ്മെന്‍റ് പതിവില്ലാത്ത വിധം കടുത്ത പരീക്ഷണങ്ങൾക്കു മുതിർന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ട്വന്‍റി20 പരമ്പര കൈവിട്ടിരുന്നു. ഇവിടെ ആൻഡ്രൂ ബാൽബേർണി നയിക്കുന്ന ഐറിഷ് ടീമും മോശക്കാരല്ല. ഹാരി ടെക്റ്റർ, ലോർക്കൻ ടക്കർ തുടങ്ങിയ ബിഗ് ഹിറ്റർമാരും, ജോർജ് ഡോക്കറലിനെപ്പോലെ നിലവാരമുള്ള ബൗളർമാരും ഉൾപ്പെടുന്ന ടീം അവരുടേതായ ദിവസം ഏതു ലോകോത്തര ടീമിനെയും വീഴ്ത്താൻ പോന്നവരാണ്.

അയർലൻഡ് ടീമിൽ ഇന്ത്യക്കാർക്ക് ഏറ്റവും പരിചിതമായ മുഖം ജോഷ് ലിറ്റിലിന്‍റേതായിരിക്കും. കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് നിരയിലെ നിർണായക സാന്നിധ്യമായിരുന്നു ഈ ഇടങ്കയ്യൻ പേസർ.

ടീമുകൾ

ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.

അയർലൻഡ്: ആൻഡ്രൂ ബാൽബെർണി (ക്യാപ്റ്റൻ), ഹാരി ടെക്റ്റർ, ലോർക്കൻ ടക്കർ, റോസ് അഡെയർ, മാർക്ക് അഡെയർ, കർട്ടിസ് കാംഫർ, ഗാരത്ത് ഡിലാനി, ജോർജ് ഡോക്കറൽ, ഫിയോൻ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്, തിയോ വാൻ വിയോർകോം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com