Mohammed Shami, player of the match with a seven wicket haul.
Mohammed Shami, player of the match with a seven wicket haul.

ഷമിക്ക് ഏഴ് വിക്കറ്റ്, ഇന്ത്യ ഫൈനലിൽ

വിരാട് കോലിക്കും ശ്രേയസ് അയ്യർക്കും സെഞ്ചുറി. ന്യൂസിലൻഡിനു വേണ്ടി ഡാരിൽ മിച്ചലും സെഞ്ചുറി നേടി.

70 റൺസ് വിജയവുമായി ഇന്ത്യ ഫൈനലിൽ

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമിഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിനു പരാജയപ്പെടുത്തിയ ഇന്ത്യ ഫൈനലിൽ സ്ഥാനമുറപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ ജേതാക്കളെ ഇന്ത്യ ഞായറാഴ്ച അഹമ്മദാബാദിൽ നേരിടും.

സെമി ഫൈനിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണെടുത്തത്. ന്യൂസിലൻഡ് 48.5 ഓവറിൽ 327 റൺസിന് ഓൾഔട്ടായി. 57 റൺസിന് ഏഴു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഒരിക്കൽക്കൂടി ഇന്ത്യയുടെ ബൗളിങ് ഹീറോയായി. ഷമി തന്നെ പ്ലെയർ ഓഫ് ദ മാച്ച്.

നേരത്തെ, വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. 29 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതം 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ പതിവു പോലെ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അതിനു ശേഷം മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ശുഭ്‌മൻ ഗിൽ കാലിലെ പേശിവലിവ് കാരണം 23.3 ഓവറിൽ റിട്ടയേഡ് ഹർട്ടായി. ആ സമയത്ത് 79 റൺസെടുത്തിരുന്ന ഗിൽ പിന്നെ അവസാന ഓവറിലാണ് ക്രീസിൽ തിരിച്ചെത്തുന്നത്. 66 പന്തിൽ എട്ട് ഫോറും മൂന്നു സിക്സും സഹിതം 80 റൺസെടുത്ത് പുറത്താകാതെ നിന്നു.

രോഹിത് മടങ്ങിയതോടെ ഒമ്പതാം ഓവറിൽ ക്രീസിലെത്തിയ കോലി 113 പന്തിൽ 117 റൺസെടുത്തു. 9 ഫോറും 2 സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.

ഗില്ലിനു പകരം വന്ന ശ്രേയസാണ് മികച്ച സ്കോറിനെ വമ്പൻ സ്കോറാക്കി മാറ്റാൻ പ്രധാന കാരണക്കാരനായത്. 70 പന്തിൽ 105 റൺസാണ് ശ്രേയസ് നേടിയത്. ഇതിൽ നാല് ഫോറും എട്ട് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ കെ.എൽ. രാഹുൽ 20 പന്തിൽ 39 റൺസും നേടി. അഞ്ച് ഫോറും രണ്ടും സിക്സും ഇതിൽ ഉൾപ്പെടുന്നു. 49ാം ഓവറിൽ ക്രീസിലെത്തി രണ്ടു പന്തിൽ ഒരു റണ്ണുമായി മടങ്ങിയ സൂര്യകുമാർ യാദവ് മാത്രമാണ് നിരാശപ്പെടുത്തിയത്.

കിവി ബൗളർമാരിൽ ടിം സൗത്തി പത്തോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 100 റൺസ് വിട്ടുകൊടുത്തു. ട്രെന്‍റ് ബൗൾട്ടിന്‍റെ പത്തോവറിൽ 86 റൺസിന് ഒരു വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ കിവികൾ എട്ടാം ഓവറിൽ 39/2 എന്ന നിലയിൽ പരുങ്ങി. ആറാം ഓവറിൽ പന്തെറിയാനെത്തിയ മുഹമ്മദ് ഷമിയാണ് ഓപ്പണർമാരായ ഡെവൺ കോൺവെയെയും (13) രചിൻ രവീന്ദ്രയെയും (13) അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയത്.

എന്നാൽ, അവിടെ ഒരുമിച്ച ക്യാപ്റ്റൻ കെയിൻ വില്യംസണും ഡാരിൽ മിച്ചലും ഇന്ത്യക്ക് ഭീഷണിയാകുന്ന വിധത്തിൽ കൂറ്റൻ കൂട്ടുകെട്ടിലേക്കു നീങ്ങി. ഇവർ 220 റൺസ് വരെ സ്കോർ എത്തിച്ചപ്പോഴാണ് 33ാം ഓവറിൽ രക്ഷകനായി ഷമി വീണ്ടുമെത്തുന്നത്. വില്യംസണും (69) ടോം ലാഥവും (0) മൂന്നു പന്തിന്‍റെ ഇടവേളകളിൽ പുറത്ത്.

എന്നാൽ, ഇതിനകം സെഞ്ചുറി പിന്നിട്ടിരുന്ന മിച്ചൽ വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് 75 റൺസിന്‍റെ പാർട്ട്ണർഷിപ്പ് കൂടി. എന്നാൽ, 41 റൺസെടുത്ത ഫിലിപ്സിനെ ജസ്പ്രീത് ബുംറയും രണ്ടു റൺസെടുത്ത മാർക്ക് ചാപ്മാനെ കുൽദീപ് യാദവും പുറത്താക്കിയതോടെ മിച്ചലിനു മേൽ സമ്മർദമേറി. 119 പന്തിൽ 134 റൺസെടുത്ത മിച്ചലിനെ ഷമി തന്നെ പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയം ഉറപ്പായി. ഷമിയുടെ അഞ്ചാം വിക്കറ്റായിരുന്നു ഇത്.

എന്നാൽ, ഷമി അവിടം കൊണ്ടും അവസാനിപ്പിച്ചിരുന്നില്ല. മിച്ചൽ സാന്‍റ്നറെ മുഹമ്മദ് സിറാജ് പുറത്താക്കുമ്പോൾ ന്യൂസിലൻഡിന് രണ്ടു വിക്കറ്റ് ബാക്കി. ജയിക്കാൻ ഓവറിൽ 33 റൺസിലധികം വേണം. എന്നിട്ടും വർധിത വീര്യത്തോടെ പന്തെറിഞ്ഞ ഷമി ടിം സൗത്തിയെയും ലോക്കി ഫെർഗൂസനെയും വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ച് കിവികളെ ഓൾഔട്ടാക്കിയേ അടങ്ങിയുള്ളൂ. 9.5 ഓവറിൽ 57 റൺസിനാണ് ഷമി ഏഴു വിക്കറ്റ് നേടിയത്.

അവിശ്വസനീയം ഷമി, ഏഴാം വിക്കറ്റും നേടി, ഇന്ത്യ ഫൈനലിൽ

ന്യൂസിലൻഡിന്‍റെ അവസാന വിക്കറ്റും മത്സരത്തിലെ തന്‍റെ ഏഴാം വിക്കറ്റും സ്വന്തമാക്കിക്കൊണ്ട് മുഹമ്മദ് ഷമിയുടെ അദ്ഭുത പ്രകടനം. ന്യൂസിലൻഡിനെ 70 റൺസിനു പരാജയപ്പെടുത്തിയ ഇന്ത്യ ലോകകപ്പ് ഫൈനലിൽ സ്ഥാനം നേടി.

ഷമിക്ക് ആറാം വിക്കറ്റ്

ടിം സൗത്തിയെ (2) കൂടി രാഹുലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി മത്സരത്തിൽ തന്‍റെ ആറാം വിക്കറ്റും സ്വന്തമാക്കി. ന്യൂസിലൻഡിന് 9 വിക്കറ്റ് നഷ്ടം.

എട്ടാം വിക്കറ്റ് വീണു

മിച്ചൽ സാന്‍റ്നറുടെ വിക്കറ്റ് മുഹമ്മദ് സിറാജിന്

Mohammed Shami celebrates a wicket
Mohammed Shami celebrates a wicket

ഷമിക്ക് അഞ്ച് വിക്കറ്റ്, മിച്ചലും വീണു

സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിനെ വീഴ്ത്തി മുഹമ്മദ് ഷമി ഈ ലോകകപ്പിൽ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. തുടരെ മൂന്നാമത്തെ ക്യാച്ച് രവീന്ദ്ര ജഡേജയ്ക്ക്. ന്യൂസിലൻഡിന് ഏഴാം വിക്കറ്റ് നഷ്ടം. ലോകകപ്പുകളിലെ ആകെ വിക്കറ്റ് നേട്ടത്തിൽ ഷമി അമ്പത് പിന്നിട്ടു.

119 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 134 റൺസാണ് മിച്ചൽ നേടിയത്.

അഞ്ചോവറിൽ ന്യൂസിലൻഡിനു വേണ്ടത് 93 റൺസ്

അഞ്ചോവർ മാത്രം ശേഷിക്കെ ന്യൂസിലൻഡിനു ജയിക്കാൻ 93 റൺസ് കൂടി വേണം. മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കും രണ്ടോവർ വീതം ബാക്കി, ബുംറയ്ക്ക് ഒന്ന്.

ആറാം വിക്കറ്റ്

അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത മാർക്ക് ചാപ്പ്മാൻ പുറത്ത്. കുൽദീപ് യാദവിന്‍റെ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ജഡേജയ്ക്കു തന്നെ ക്യാച്ച്. 43.5 ഓവറിൽ 298/6. സെഞ്ചുറി പിന്നിട്ട ഡാരിൽ മിച്ചൽ ഇപ്പോഴും ക്രീസിൽ.

അഞ്ചാം വിക്കറ്റ് വീണു

ഡാരിൽ മിച്ചലുമായി 75 റൺസ് കൂട്ടുകെട്ടിനു ശേഷം ഗ്ലെൻ ഫിലിസ്പ് (33 പന്തിൽ 41) പുറത്തായി. ജസ്പ്രീത് ബുംറയുടെ പന്തിൽ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. ജയിക്കാൻ ഇനി വേണ്ടത് 43 പന്തിൽ 103 റൺസ്.

ഒറ്റ ഓവറിൽ രണ്ടു വിക്കറ്റ് കൂടി

അപകടകരമായി മുന്നേറി കൊണ്ടിരുന്ന 181 റൺസിന്റെ കൂട്ടുകെട്ടും മുഹമ്മദ് ഷമി തന്നെ പൊളിച്ചു. 32.2 ഓവറിൽ, 69 റൺസെടുത്ത കെയിൻ വില്യംസൺ പുറത്ത്. ഓവറിലെ നാലാമത്തെ പന്തിൽ ടോം ലാഥമിനെ (0) ഷമി വിക്കറ്റിനു മുന്നിൽ കുടുക്കി. സെഞ്ചുറി നേടിയ ഡാരിൽ മിച്ചൽ ക്രീസിലുണ്ട്.

10 ഓവറിൽ 46/2

പത്തോവർ പൂർത്തിയാകുമ്പോൾ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 46 റൺസ്. കെയ്ൻ വില്യംസണും (18 പന്തിൽ 4) ഡാരിൽ മിച്ചലും (5 പന്തിൽ 1) ക്രീസിൽ. ഡെവൺ കോൺവെയും (13) രചിൻ രവീന്ദ്രയും (13) പുറത്തായി. രണ്ടു വിക്കറ്റും മുഹമ്മദ് ഷമിക്ക്.

രണ്ടാം വിക്കറ്റും ഷമിക്ക്

മുഹമ്മദ് ഷമി മാജിക് വീണ്ടും. ഡെവൺ കോൺവെയ്ക്കു പിന്നാലെ സഹ ഓപ്പണർ രചിൻ രവീന്ദ്രയെയും ഷമി വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചു. ന്യൂസിലൻഡ് 7.4 ഓവറിൽ 39/2.

ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടം

ഇന്ത്യ മുന്നോട്ടുവച്ച 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് 5.1 ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ 13 റൺസെടുത്ത ഡെവൺ കോൺവെയാണ് പുറത്തായത്. മുഹമ്മദ് ഷമി‌ തന്‍റെ സ്പെല്ലിലെ ആദ്യ പന്തിൽ തന്നെ കോൺവെയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഇടതു വശത്തേക്കുള്ള മുഴുനീള ഡൈവിൽ ഇടംകൈകൊണ്ട് രാഹുലിന്‍റെ ക്ലാസിക് ക്യാച്ച്.

അഞ്ചോവറിൽ 30 റൺസെന്ന നിലയിലെത്തിയ ശേഷമായിരുന്നു കോൺവെയുടെ വീഴ്ച.

ഇന്ത്യൻ ടീമംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ക്യാപ്റ്റൻ രോഹിത് ശർമ.
ഇന്ത്യൻ ടീമംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ക്യാപ്റ്റൻ രോഹിത് ശർമ.

ഇന്ത്യ 50 ഓവറിൽ 397

ലോകകപ്പ് സെമി ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ന്യൂസിലൻഡിനെതിരേ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു.

വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. 29 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതം 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ പതിവു പോലെ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അതിനു ശേഷം മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ശുഭ്‌മൻ ഗിൽ കാലിലെ പേശിവലിവ് കാരണം 23.3 ഓവറിൽ റിട്ടയേഡ് ഹർട്ടായി. ആ സമയത്ത് 79 റൺസെടുത്തിരുന്ന ഗിൽ പിന്നെ അവസാന ഓവറിലാണ് ക്രീസിൽ തിരിച്ചെത്തുന്നത്. 66 പന്തിൽ എട്ട് ഫോറും മൂന്നു സിക്സും സഹിതം 80 റൺസെടുത്ത് പുറത്താകാതെ നിന്നു.

രോഹിത് മടങ്ങിയതോടെ ഒമ്പതാം ഓവറിൽ ക്രീസിലെത്തിയ കോലി 113 പന്തിൽ 117 റൺസെടുത്തു. 9 ഫോറും 2 സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.

ഗില്ലിനു പകരം വന്ന ശ്രേയസാണ് മികച്ച സ്കോറിനെ വമ്പൻ സ്കോറാക്കി മാറ്റാൻ പ്രധാന കാരണക്കാരനായത്. 70 പന്തിൽ 105 റൺസാണ് ശ്രേയസ് നേടിയത്. ഇതിൽ നാല് ഫോറും എട്ട് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ കെ.എൽ. രാഹുൽ 20 പന്തിൽ 39 റൺസും നേടി. അഞ്ച് ഫോറും രണ്ടും സിക്സും ഇതിൽ ഉൾപ്പെടുന്നു. 49ാം ഓവറിൽ ക്രീസിലെത്തി രണ്ടു പന്തിൽ ഒരു റണ്ണുമായി മടങ്ങിയ സൂര്യകുമാർ യാദവ് മാത്രമാണ് നിരാശപ്പെടുത്തിയത്.

കിവി ബൗളർമാരിൽ ടിം സൗത്തി പത്തോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 100 റൺസ് വിട്ടുകൊടുത്തു. ട്രെന്‍റ് ബൗൾട്ടിന്‍റെ പത്തോവറിൽ 86 റൺസിന് ഒരു വിക്കറ്റ്.

ഗിൽ വീണ്ടും ക്രീസിൽ

79 റൺസെടുക്കുന്നതിനിടെ പരുക്കേറ്റു മടങ്ങിയ കെ.എൽ. രാഹുൽ, അവസാന ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായതോടെ തിരിച്ചെത്തി. ഇന്ത്യ 389/4

ശ്രേയസ് ഔട്ട്

70 പന്തിൽ 105 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായി. മൂന്നാം വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഇന്ത്യ 48.5 ഓവറിൽ 381 റൺസെന്ന നിലയിൽ.

ശ്രേയസും രാഹുലും 50 റൺ സഖ്യം

ശ്രേയസ് അയ്യരും കെ.എൽ. രാഹുലും ചേർന്ന സഖ്യം 27 പന്തിൽ 50 റൺ തികച്ചു

ശ്രേയസിനും സെഞ്ചുറി

വിരാട് കോലിക്കു പിന്നാലെ ശ്രേയസ് അയ്യരും ന്യൂസിലൻഡിനെതിരേ സെഞ്ചുറി തികച്ചു. 67 പന്തിലാണ് ശ്രേയസ് മൂന്നക്ക സ്കോറിലെത്തിയത്. മൂന്നു ഫോറും എട്ടു കൂറ്റൻ സിക്സറുകളും പറത്തിക്കഴിഞ്ഞു ശ്രേയസ്.

സ്കോർ 350 പിന്നിട്ടു

ഇന്ത്യയുടെ സ്കോർ 46.2 ഓവറിൽ 350 കടന്നു.

47 ഓവറിൽ 354/2

ശ്രേയസ് അയ്യർ 93, കെ.എൽ. രാഹുൽ 10

കോലി ഔട്ട്

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 44 ഓവറിൽ സ്കോർ 327 റൺസിലെത്തിയപ്പോൾ വിരാട് കോലി പുറത്ത്. 113 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 117 റൺസാണ് കോലി നേടിയത്.

ഇന്ത്യ 300 കടന്നു

42 ഓവറിൽ ഇന്ത്യൻ സ്കോർ 302 റൺസിലെത്തി. നഷ്ടം ഒരു വിക്കറ്റ്.

Virat Kohli
Virat Kohli

50ാം സെഞ്ചുറി: സച്ചിനെ മറികടന്ന് കോലി

ഏകദിന ക്രിക്കറ്റിലെ സെഞ്ചുറികളുടെ റെക്കോഡ് ഇനി വിരാട് കോലിക്കു മാത്രം സ്വന്തം. സാക്ഷാൻ സച്ചിൻ ടെൻഡുൽക്കറുടെ പേരിലുണ്ടായിരുന്ന 49 സെഞ്ചുറി എന്ന റെക്കോഡാണ് അദ്ദേഹത്തിന്‍റെ ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തെക്കൂടി സാക്ഷി നിർത്തി കോലി മറികടന്നിരിക്കുന്നത്.

ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, നേരിട്ട 106ാം പന്തിലാണ് കോലി മൂന്നക്ക സ്കോറിലേക്കെത്തിയത്. ഒമ്പതാം ഓവറിൽ രോഹിത് ശർമ (47) പുറത്തായതിനെത്തുടർന്ന് ക്രീസിലെത്തിയ കോലി, ശുഭ്‌മൻ ഗില്ലിനൊപ്പം 93 റൺസിന്‍റെയും ശ്രേയസ് അയ്യർക്കൊപ്പം 163 റൺസിന്‍റെയും കൂട്ടുകെട്ട് ഉയർത്തി.

ഈ ലോകകപ്പിൽ ഇത് കോലിയുടെ മൂന്നാം സെഞ്ചുറിയാണ്. ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡും കോലി ഇതിനിടെ മറികടന്നു. 673 റൺസാണ് 2003ലെ ലോകകപ്പിൽ സച്ചിൻ നേടിയത്. കോലി ഈ ലോകകപ്പിൽ ഇപ്പോൾ 711 റൺസിലെത്തിയിട്ടുണ്ട്.

40 ഓവറിൽ 287/1

40 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ്. വിരാട് കോലിയും (95) ശ്രേയസ് അയ്യരും (61) ക്രീസിൽ.

ശ്രേയസിനും 50

പരുക്കേറ്റ ശുഭ്‌മൻ ഗില്ലിനു പകരം ക്രീസിലെത്തിയ ശ്രേയസ് അയ്യർ 38 പന്തിൽ അർധ സെഞ്ചുറി തികച്ചു. 87 റൺസുമായി വിരാട് കോലിയും ക്രീസിൽ. ഇന്ത്യ 267/1 (36.2 ഓവർ)

35  ഓവറിൽ 248/1

35 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിൽ. വിരാട് കോലിയും (85 പന്തിൽ 80) ശ്രേയസ് അയ്യരും (31 പന്തിൽ 38) ക്രീസിൽ.

30 ഓവറിൽ 214

30 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ 214/1

വിരാട് കോലിയും (71 പന്തിൽ 65) ശ്രേയസ് അയ്യരും ക്രീസിൽ (15 പന്തിൽ 19)

പാർട്ട്ണർഷിപ്പ് 50

Shubman Gill, Virat Kohli
Shubman Gill, Virat Kohli

200 കടന്നു

28.1 ഓവറിൽ വിരാട് കോലിയുട ബൗണ്ടറിയോടെ ഇന്ത്യ 201 റൺസിലെത്തി. പരുക്കേറ്റ ഗില്ലിനു പകരം വന്ന ശ്രേയസ് അയ്യർ ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 11 പന്തിൽ 15 റൺസുമായി ക്രീസിൽ.

കോലിക്ക് അർധ സെഞ്ചുറി

59 പന്തിൽ വിരാട് കോലി 72ാം ഏകദിന അർധ സെഞ്ചുറിയിലെത്തി. നാല് ബൗണ്ടറി ഉൾപ്പെട്ട ഇന്നിങ്സ്.

25 ഓവറിൽ‌ 178/1

25 ഓവറിൽ ഇന്ത്യൻ സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ്.

ഗിൽ റിട്ടയേഡ് ഹർട്ട്

23.3 ഓവറില്ലിൽ നു പരുക്കേറ്റ ശുഭ്‌മൻ ഗിൽ റിട്ടയേഡ് ഹർട്ടായി. 65 പന്തിൽ എട്ട് ഫോറും മൂന്നു സിക്സും സഹിതം 79 റൺസെടുത്തു നിൽക്കുന്ന ഗില്ലിന് പരുക്ക് ഭേദമായാൽ തിരിച്ചെത്താം. പകരം ശ്രേയസ് അയ്യർ ക്രീസിൽ.

സിംഗിൾ എടുത്ത ശേഷം ക്രീസിൽ വീണു പോയ ഗിൽ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഫിസിയോ വന്നു പരിശോധിച്ച ശേഷം പവലിയനിലേക്കു മടങ്ങാനാണ് നിർദേശിച്ചത്. ഡെംഗിപ്പനി ബാധിച്ച ഗില്ലിന് പേശികൾ ദുർബലമായ പ്രശ്നമാണ് നേരിട്ടതെന്നാണ് പ്രാഥമിക സൂചന. പനിയെത്തുടർന്ന് ശരീരഭാരം ആവശ്യത്തിലും താഴെയായിരുന്നു.

20 ഓവറിൽ 150/1

Shubman Gill
Shubman Gill

19ാം ഓവറിലെ നാലാം പന്തിൽ ഇന്ത്യൻ സ്കോർ 150 റൺസിലെത്തി. 20 ഓവർ പൂർത്തിയാകുമ്പോൾ 150/1.

ഗിൽ 57 പന്തിൽ 74, കോലി 33 പന്തിൽ 26, രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 79 റൺസ്.

ഇന്ത്യ 15 ഓവറിൽ 118/1

രോഹിത് ശർമയും അതിനു ശേഷം ശുഭ്‌മൻ ഗില്ലും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പിൻബലത്തിൽ ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരേ 15 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 118 റൺസിലെത്തി. ശുഭ്‌മൻ ഗിൽ 52 റൺസുമായും വിരാട് കോലി 16 റൺസുമായും ക്രീസിൽ. 47 റൺസെടുത്ത രോഹിത് ശർമ പുറത്തായി.

ഗില്ലിന് അർധ സെഞ്ചുറി

41 പന്തിൽ ഏഴു ഫോറും ഒരു സിക്സറുമായി ഇന്ത്യൻ ഓപ്പണർ ശുഭ്‌മൻ ഗിൽ അർധ സെഞ്ചുറിയിലെത്തി. 14 റൺസുമായി വിരാട് കോലിയും ക്രീസിൽ.

ഇന്ത്യ 14 ഓവറിൽ 114/1

മത്സരം കാണാനെത്തിയ ഇംഗ്ലണ്ടിന്‍റെ ഐതിഹാസിക ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇന്ത്യൻ ടീമംഗങ്ങളായ മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം.
മത്സരം കാണാനെത്തിയ ഇംഗ്ലണ്ടിന്‍റെ ഐതിഹാസിക ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇന്ത്യൻ ടീമംഗങ്ങളായ മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം.

13ാം ഓവറിൽ 100

12.2 ഓവറിൽ ഗില്ലിന്‍റെ സിക്സറോടെ ഇന്ത്യ 102/1

ഗിൽ 48, കോലി 4

10 ഓവറിൽ 84/1

ഗിൽ 30, വിരാട് കോലി 4

ഒരിക്കൽക്കൂടി രോഹിത് ശർമയുടെ വെടിക്കെട്ട് തുടക്കം.
ഒരിക്കൽക്കൂടി രോഹിത് ശർമയുടെ വെടിക്കെട്ട് തുടക്കം.

രോഹിത് ശർമ ഔട്ട്

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 29 പന്തിൽ 47 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ പുറത്ത്. നാലു ഫോറും നാലു സിക്സും ഉൾപ്പെട്ട വെടിക്കെട്ട് ഇന്നിങ്സിനു തിരശീല.

ഇന്ത്യ 8.2 ഓവറിൽ 71/1

ഗിൽ 21 പന്തിൽ 21 റൺസുമായി ക്രീസിൽ

ആറാം ഓവറിൽ 50

ഇന്ത്യ 5.2 ഓവറിൽ 50 റൺസ് പിന്നിട്ടു, 5.3 ഓവറിൽ 57

രോഹിത് 21 പന്തിൽ 44

5 ഓവറിൽ 47

അഞ്ച് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 47 റൺസ്

രോഹിത് ശർമ 18 പന്തിൽ 34, മൂന്നു ഫോറും മൂന്നു സിക്സും

ശുഭ്‌മൻ ഗിൽ 12 പന്തിൽ 11, രണ്ടു ഫോർ

ആദ്യ ഓവറിൽ രണ്ടു ബൗണ്ടറി

ട്രെന്‍റ് ബൗൾട്ടിന്‍റെ ഓവറിൽ ഇന്ത്യ 10/0, രോഹിത് ശർമ 10 (6),

New Zealand pacer Trent Boult with Indian captain Rohit Sharma
New Zealand pacer Trent Boult with Indian captain Rohit Sharma

ഇന്ത്യക്ക് ബാറ്റിങ്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ന്യൂസിലൻഡിനെതിരേ ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളിലും മാറ്റമില്ല.

logo
Metro Vaartha
www.metrovaartha.com