
ഇന്ത്യയുടെ ടോപ് സ്കോററായ ഹർലീൻ ഡിയോളിന്‍റെ ബാറ്റിങ്.
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പാക്കിസ്ഥാൻ 50 ഓവറിൽ 247 റൺസിന് ഓൾഔട്ടാക്കി. നേരത്തെ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സന മിർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അസുഖബാധിതയായ പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറിനു പകരം പേസ് ബൗളർ രേണുക സിങ് ഠാക്കൂറിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദീപ്തി ശർമക്കൊപ്പം ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത് അമൻജോത് ആയിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയൊരു രക്ഷാപ്രവർത്തനം അധികം മുന്നോട്ടു കൊണ്ടുപോകാൻ ആർക്കും സാധിച്ചില്ല.
ഒമ്പതോവറിൽ 48 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ സ്മൃതി മന്ഥനയും (23) പ്രതീക റാവലും (31) മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്കു നൽകിയത്. മൂന്നാം നമ്പറിൽ ഹർലീൻ ഡിയോളും (46) മോശമാക്കിയില്ല. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (19), ജമീമ റോഡ്രിഗ്സ് (32), ദീപ്തി ശർമ (25), സ്നേഹ് റാണ (20) എന്നിവരെല്ലാം നന്നായി തന്നെ തുടങ്ങിയെങ്കിലും വലിയ സ്കോറാക്കി മാറ്റാൻ ഇവർക്കാർക്കും സാധിച്ചില്ല.
എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്ററും ഹാർഡ് ഹിറ്ററുമായ റിച്ച ഘോഷിനെ നേരത്തെ ഇറക്കാതെ കരുതിവച്ചത് അവസാന ഓവറുകളിൽ പ്രയോജനപ്പെട്ടു. സ്ലോഗ് ഓവറുകളിൽ റിച്ച നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ സുരക്ഷിതമെന്നു കരുതാവുന്ന സ്കോറിൽ എത്തിച്ചത്. 20 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 35 റൺസെടുത്ത റിച്ച പുറത്താകാതെ നിന്നു.
എന്നാൽ, സ്നേഹ് റാണയെ പോലൊരു ബൗളിങ് ഓൾറൗണ്ടർക്കും താഴേക്ക് റിച്ചയെ മാറ്റിയത് മറ്റൊരർഥത്തിൽ തിരിച്ചടിയുമായി. മറുവശത്ത് കൃത്യമായ പിന്തുണയില്ലാതെ ബാറ്റ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു റിച്ച.