ഇന്ത്യ - പാക്കിസ്ഥാൻ മത്സരം മുടങ്ങിയേക്കില്ല

ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലും പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൽ ബോർഡും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം
India vs Pakistan T20 World Cup

മത്സരം മുടങ്ങിയാൽ പാക്കിസ്ഥാൻ വൻതുക ശ്രീലങ്കയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും.

File photo

Updated on
Summary

ഐസിസിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ, ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം തടസ്സമില്ലാതെ നടക്കുമെന്ന് ഏകദേശ ധാരണ. മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാക് ക്രിക്കറ്റ് ബോർഡ് പിൻമാറിയേക്കും. ഫെബ്രുവരി 15ന് ശ്രീലങ്കയിലാണ് മത്സരം നടക്കേണ്ടത്. ബഹിഷ്കരിച്ചാൽ പാക്കിസ്ഥാൻ നഷ്ടപരിഹാരം നൽകണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.

ദുബായ്: ഐസിസി ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം മാറ്റമില്ലാതെ നടത്താൻ സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് മത്സരവുമായി മുന്നോട്ട് പോകാൻ ധാരണയായത്.

ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോകകപ്പ് മത്സരത്തിന്‍റെ കാര്യത്തിൽ നിലനിന്നിരുന്ന ആശങ്കകൾ പരിഹരിക്കപ്പെട്ടു. ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി ഐസിസി വക്താക്കൾ അറിയിച്ചു.

ഐസിസി പ്രതിനിധികളായ ഇമ്രാൻ ഖവാജയും മുബഷീർ ഉസ്മാനിയും ഞായറാഴ്ച രാവിലെ ലാഹോറിലെത്തിയാണ് ചർച്ച നടത്തിയത്. ഫെബ്രുവരി 15ന് ഇന്ത്യയുമായി നിശ്ചയിച്ചിരിക്കുന്ന മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്‍റെ നീക്കം തടയുക എന്നതായിരുന്നു ഐസിസി പ്രതിനിധികളുടെ ലക്ഷ്യം.

പാക്കിസ്ഥാന്‍റെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍റെ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നും, മത്സരത്തിനായി തലേ ദിവസം ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ തങ്ങളുടെ മത്സരവേദികൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ കളിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കിയതോടെ ബംഗ്ലാദേശിനു പകരം സ്കോട്ട്ലൻഡിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് എന്നവണ്ണമാണ് പാക്കിസ്ഥാൻ ലോകകപ്പ് തന്നെ ബഹിഷ്കരിക്കാൻ ആദ്യം ആലോചിച്ചത്.

എന്നാൽ, പാക്കിസ്ഥാൻ ബഹിഷ്കരിച്ചാൽ, പകരം ആ സ്ഥാനത്ത് ബംഗ്ലാദേശിനെ ശ്രീലങ്കയിൽ കളിപ്പിക്കാം എന്ന നിലയിൽ നിർദേശം ഉയർന്നു. ഇതോടെയാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ഇന്ത്യക്കെതിരായ മത്സരത്തിന് പാക്കിസ്ഥാൻ ഇറങ്ങിയില്ലെങ്കിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും, പിസിബി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ശ്രീലങ്കൻ ബോർഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.

നേരത്തെ, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനാൽ ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ കളിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ പ്രക്ഷോഭം നടത്തിയതോടെയാണ് എല്ലാത്തിന്‍റെയും തുടക്കം. പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് മുസ്താഫിസുറിനെ നഷ്ടപരിഹാരം പോലും നൽകാതെ ഐപിഎല്ലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതെത്തുടർന്നാണ്, ഇന്ത്യയിൽ കളിക്കുന്നതിൽ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് ബംഗ്ലാദേശ് തങ്ങളുടെ ലോകകപ്പ് മത്സരവേദികൾ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com