ദുബായ്: ന്യൂയോർക്കിലും തീപാറും പോരാട്ടം. ജൂണില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയും ബദ്ധവൈരികളായ പാക്കിസ്ഥാനും നേർക്കുനേർ എത്തുന്നു. ജൂണ്‍ ഒൻപതിന് ന്യൂയോർക്കിലാണ് കായികലോകം കാത്തിരിക്കുന്ന പോരാട്ടം. ഗ്രൂപ്പ് എ യില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനേയും കൂടാതെ അയര്‍ലന്‍ഡ്, ക്യാനഡ, യുഎസ്എ എന്നീ ടീമുകളുമുണ്ട്.
ജൂണ്‍ ഒന്നിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരം ക്യാനഡയും യുഎസ്എയും തമ്മിലാണ്. ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന പോരാട്ടത്തില്‍ അയര്‍ലന്‍ഡ് എതിരാളികളാകും. ജൂണ്‍ 12ന് ന്യൂയോര്‍ക്കില്‍ ഇന്ത്യ യുഎസ്എയെ നേരിടും. ജൂണ്‍ 15ന് ക്യാനഡയ്ക്കെതിരായ മത്സരത്തിന് ഫ്ലോറിഡ വേദിയാകും.
ഗ്രൂപ്പ് ബിയിലാണ് നിലവിലുള്ള ചാംപ്യന്മാരായ ഇംഗ്ലണ്ട്. ഓസ്ട്രേലിയ, സ്കോട്ട്‌ലന്‍ഡ്, നമീബിയ, ഒമാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒപ്പമുണ്ട്. ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസിനെയും അഫ്ഗാനിസ്ഥാനെയും പാപ്പുവ ന്യൂ ഗുനിയയെയും ഉഗാണ്ടയെയും നേരിടും. ഡി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ്, നേപ്പാള്‍ എന്നീ ടീമുകളുണ്ട്.
നാല് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടും. ജൂണ്‍ 19 മുതല്‍ 24 വരെയാണ് സൂപ്പര്‍ എട്ട് നടക്കുക. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പിലാണ് സൂപ്പര്‍ എട്ട് പുരോഗമിക്കുക. വീണ്ടും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമിയിലേക്ക് നീങ്ങും. ജൂണ്‍ 26, 27 തിയതികളില്‍ സെമി ഫൈനല്‍ നടക്കും. ജൂണ്‍ 29നാണ് ഫൈനല്‍ നടക്കുക.