

വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറൽ മത്സരത്തിനിടെ.
കോൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യം മത്സരം ജയിക്കാൻ ഇന്ത്യക്കു വേണ്ടത് 124 റൺസ് മാത്രം. 93/7 എന്ന നിലയിൽ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 153 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ ടെംബ ബവുമയുടെയും (55 നോട്ടൗട്ട്) ഓൾറൗണ്ടർ കോർബിൻ ബോഷിന്‍റെയും (25) ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 150 കടത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടിയപ്പോൾ, മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും രണ്ട് വിക്കറ്റ് വീതം കിട്ടി. ജസ്പ്രീത് ബുംറയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡിൽ ഒരു റൺ എത്തുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടു. യശസ്വി ജയ്സ്വാളിനെയും (0) കെ.എൽ. രാഹുലിനെയും (1) മാർക്കോ യാൻസൻ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്‍റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.
പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ഈ മത്സരത്തിൽ തുടർന്നു കളിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പത്തു ബാറ്റർമാരുമായി വേണം ഇന്ത്യക്ക് മത്സരം പൂർത്തിയാക്കാൻ. ഗില്ലിന്‍റെ അഭാവത്തിൽ ധ്രുവ് ജുറലാണ് ഇന്ത്യക്കു വേണ്ടി നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാൽ, 23 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിലെ പോലെ വാഷിങ്ടൺ സുന്ദർ തന്നെ മൂന്നാം നമ്പറിൽ ഇറങ്ങി.