ദക്ഷിണാഫ്രിക്ക കരുണ കാണിച്ചു; ഇന്ത്യ ഫോളോ ഓൺ ചെയ്യണ്ട!

സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെ കുത്തിനിറയ്ക്കുന്ന ഗംഭീർ ശൈലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നശിപ്പിക്കുന്നു
ഇന്ത്യ ദക്ഷിണാഫ്രിക്ക 2ാം ടെസ്റ്റ് 3ാം ദിവസം | India vs South Africa 2nd Test Day 3

മാർക്കോ യാൻസൻ 48 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുതു.

Updated on

ഗോഹട്ടി: ടെസ്റ്റ് രണ്ടാമത്തേത്, കഥ പഴയതു തന്നെ, അല്ലെങ്കിൽ അതിലും ദയനീയം- ഇന്ത്യക്ക് ബാറ്റിങ് തകർച്ച. വെസ്റ്റിൻഡീസിനെ പോലെ ചെറുമീനുകൾക്കെതിരേ മാത്രം സെഞ്ചുറിയടിക്കാൻ ശേഷിയുള്ള ഇന്ത്യൻ യിവ നിര ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കു മുന്നിൽ വിറച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു മൂന്നാം ദിവസം ഗോഹട്ടിയിൽ.

‌സന്ദർശകർ ആദ്യ ഇന്നിങ്സിൽ നേടിയ 489 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ 201 റൺസിന് ഓൾഔട്ടായി. 288 റൺസ് ലീഡ് കിട്ടിയ സാഹചര്യത്തിൽ ഇന്ത്യയോട് വീണ്ടും ബാറ്റ് ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യപ്പെടാമായിരുന്നു. എന്നാൽ, അവർ രണ്ടാമിന്നിങ്സ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

200 റൺസിലധികം ലീഡ് വഴങ്ങുന്ന ടീമിനോട് ഫോളോ ആവശ്യപ്പെടാം എന്നാണ് നിയമം. എന്നാൽ, എതിർ ടീമിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെ, ദക്ഷിണാഫ്രിക്കയുടെ ദയാദാക്ഷിണ്യത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു ഇന്ത്യ.‌ രണ്ടാമിന്നിങ്സിൽ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെടുത്തിട്ടുണ്ട്. റിയാൻ റിക്കിൾട്ടണും (13) എയ്ഡൻ മാർക്രവും (12) ക്രീസിൽ.

സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെയും ഐപിഎൽ താരങ്ങളെയും കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ശൈലിയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ വലിയ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ വൺഡൗണായിരുന്ന വാഷിങ്ടൺ സുന്ദർ ഇത്തവണ എട്ടാം നമ്പറിലിറങ്ങി 48 റൺസെടുത്തതാണ് ഇന്ത്യൻ സ്കോർ 200 കടക്കാൻ സഹായിച്ചത്.

നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു.

ഇന്ത്യ ദക്ഷിണാഫ്രിക്ക 2ാം ടെസ്റ്റ് 3ാം ദിവസം | India vs South Africa 2nd Test Day 3

മാർക്കോ യാൻസന്‍റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ചു.

പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.

കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി വിലപ്പെട്ട 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനു നേരത്തെ ക്യാപ്റ്റൻ ആറോവർ പന്തെറിയാനും കൊടുത്തിരുന്നു!

ഇന്ത്യ ദക്ഷിണാഫ്രിക്ക 2ാം ടെസ്റ്റ് 3ാം ദിവസം | India vs South Africa 2nd Test Day 3

134 പന്ത് നേരിട്ട കുൽദീപ് യാദവാണ് ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ സമയം ബാറ്റ് ചെയ്തത്.

122 റൺസെടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യയെ ഒരു പരിധി വരെ പിടിച്ചുനിർത്തിയത് വാഷിങ്ടൺ സുന്ദർ - കുൽദീപ് യാദവ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റിൽ ഇവർ 72 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 48 റൺസെടുത്ത സുന്ദർ, സൈമൺ ഹാർമറുടെ പന്തിൽ മാർക്രമിനു ക്യാച്ച് നൽകിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.

പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. കുൽദീപ് യാദവിനെയും (19) ജസ്പ്രീത് ബുംറയെയും (5) തിരിച്ചയച്ച യാൻസൻ ആറ് വിക്കറ്റ് സമ്പാദിച്ചു. മുഹമ്മദ് സിറാജ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. രണ്ട് മണിക്കൂറിലധികം ക്രീസിൽ തുടർന്ന്, 134 പന്ത് നേരിട്ട കുൽദീപ് യാദവിന്‍റെ ഇന്നിങ്സ് ഇന്ത്യൻ ബാറ്റിങ് നിരയിലെ വമ്പൻമാർക്ക് നല്ല പാഠമായി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടത് കുൽദീപാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com