ദക്ഷിണാഫ്രിക്ക 489ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത‍്യ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസെടുത്തിട്ടുണ്ട്
india vs south africa 2nd test match updates

യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ

Updated on

ഗോഹട്ടി: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്. 109 റൺസ് നേടിയ സെനുരൻ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കൻ‌ നിരയിലെ ടോപ് സ്കോറർ. മുത്തുസാമിക്കു പുറമെ മാർക്കോ യാൻസൻ (93), കൈൽ വെരിയെന്നെ (45), ട്രിസ്റ്റൻ സ്റ്റബ്സ് (49) ക‍്യാപ്റ്റൻ ടെംബ ബവുമ (41) എന്നിവർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഇന്ത‍്യക്കു വേണ്ടി കുൽദീപ് യാദവ് നാലും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസെടുത്തിട്ടുണ്ട്. 7 റൺസുമായി യശസ്വി ജയ്സ്വാളും 2 റൺസുമായി കെ.എൽ. രാഹുലുമാണ് ക്രീസിൽ. 480 റൺസ് കൂടി വേണം ഇന്ത‍്യക്ക് ലീഡെടുക്കാൻ. നേരത്തെ 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. ആദ‍്യ സെഷനിൽ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും രണ്ടാം സെഷനിൽ കെയ്‌ൽ വെരെയ്നെ പുറത്തായി. പിന്നീട് മുത്തുസാമിയും മാർക്കോ യാൻസനും ചേർന്നാണ് ടീമിനെ മുന്നോട്ടു നയിച്ചത്.

ഇരുവരും 97 റൺസ് കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ മുത്തുസാമിയെ മുഹമ്മദ് സിറാജ് പുറത്താക്കി. യശസ്വി ജയ്‌സ്വാളിനു ക‍്യാച്ച് നൽകിയായിരുന്നു മടക്കം. 2 സിക്സും 10 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഇതിനു പിന്നാലെ സൈമൺ ഹാർമറെ ബുംറ പുറത്താക്കിയതോടെ ടീമിന് 9 വിക്കറ്റ് നഷ്ടമായി. പിന്നീട് കേശവ് മഹാരാജിനൊപ്പം 27 റൺസ് കൂടി ചേർത്ത ശേഷം യാൻസനെ കുൽദീപ് യാദവ് പുറത്താക്കി. 91 പന്തുകൾ നേരിട്ട് 7 സിക്സും 6 ബൗണ്ടറിയും അടക്കം 93 റൺസ് അടങ്ങുന്നതായിതായിരുന്നു ഇന്നിങ്സ്.

നേരത്തെ ആദ‍്യ ദിനത്തിൽ എയ്ഡൻ മാർക്രം - റിയാൻ റിക്കിൾട്ടൺ കൂട്ടുകെട്ട് നല്ല തുടക്കമാണ് സന്ദർശകർക്കു നൽകിയത്. എന്നാൽ, നിലയുറപ്പിച്ച രണ്ട് ഓപ്പണർമാരെയും അർധ സെഞ്ചുറി കടക്കും മുൻപേ പുറത്താക്കാൻ ഇന്ത്യക്കു സാധിച്ചു. ദക്ഷിണാഫ്രിക്കൻ സ്കോർ 82 റൺസിലെത്തിയപ്പോൾ മാർക്രമിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. 81 പന്തിൽ 38 റൺസെ‌ടുത്ത മാർക്രമിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. ആദ്യ സെഷനിൽ ഈയൊരു വിക്കറ്റ് മാത്രമാണ് വീണത്.

രണ്ടാം സെഷന്‍റെ തുടക്കത്തിൽ തന്നെ, 82 പന്തിൽ 35 റൺസെടുത്ത റിക്കിൾട്ടണെ കുൽദീപ് യാദവ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ഗ്ലൗസിലെത്തിച്ച് ഇന്ത്യക്ക് രണ്ടാം വിക്കറ്റും സമ്മാനിച്ചു. തുടർന്നങ്ങോട്ട് ട്രിസ്റ്റൻ സ്റ്റബ്സിനെയും (49) വിയാൻ മുൾഡറെയും (13) കൂടി കുൽദീപ് തന്നെ കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ബവുമ (41) രവീന്ദ്ര ജഡേജയുടെ പന്തിലും പുറത്തായി.

മുഹമ്മദ് സിറാജിന്‍റെ പന്തിൽ ടോണി ഡി സോർസി (28) പുറത്തായതോടെയാണ് ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചത്. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം ബി. സായ് സുദർശൻ പ്ലെയിങ് ഇലവനിലെത്തി. ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ അക്ഷർ പട്ടേലിനു പകരം പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com