

മുത്തുസാമിക്ക് അർധസെഞ്ചുറി; ഇന്ത‍്യക്കെതിരേ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക
ഗോഹട്ടി: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 323 റൺസെന്ന നിലയിലാണ് ടീം. 62 റൺസുമായി സെനുരാൻ മുത്തുസാമിയും 39 റൺസുമായി കെയ്‌ൽ വെരിയെന്നൈയുമാണ് ക്രീസിൽ. 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കരുതലോടെയാണ് നീങ്ങിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് നിലവിൽ നേടിയിട്ടുണ്ട്. ഇതുവരെ വിക്കറ്റ് വീഴ്ത്താൻ ഇന്ത‍്യൻ ബൗളിങ് നിരയ്ക് സാധിച്ചിട്ടില്ല.
നേരത്തെ ആദ‍്യ ദിനത്തിൽ എയ്ഡൻ മാർക്രം - റിയാൻ റിക്കിൾട്ടൺ കൂട്ടുകെട്ട് നല്ല തുടക്കമാണ് സന്ദർശകർക്കു നൽകിയത്. എന്നാൽ, നിലയുറപ്പിച്ച രണ്ട് ഓപ്പണർമാരെയും അർധ സെഞ്ചുറി കടക്കും മുൻപേ പുറത്താക്കാൻ ഇന്ത്യക്കു സാധിച്ചു. ദക്ഷിണാഫ്രിക്കൻ സ്കോർ 82 റൺസിലെത്തിയപ്പോൾ മാർക്രമിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. 81 പന്തിൽ 38 റൺസെടുത്ത മാർക്രമിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. ആദ്യ സെഷനിൽ ഈയൊരു വിക്കറ്റ് മാത്രമാണ് വീണത്.
രണ്ടാം സെഷന്‍റെ തുടക്കത്തിൽ തന്നെ, 82 പന്തിൽ 35 റൺസെടുത്ത റിക്കിൾട്ടണെ കുൽദീപ് യാദവ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ഗ്ലൗസിലെത്തിച്ച് ഇന്ത്യക്ക് രണ്ടാം വിക്കറ്റും സമ്മാനിച്ചു. തുടർന്നങ്ങോട്ട് ട്രിസ്റ്റൻ സ്റ്റബ്സിനെയും (49) വിയാൻ മുൾഡറെയും (13) കൂടി കുൽദീപ് തന്നെ കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ബവുമ (41) രവീന്ദ്ര ജഡേജയുടെ പന്തിലും പുറത്തായി. മുഹമ്മദ് സിറാജിന്‍റെ പന്തിൽ ടോണി ഡി സോർസി (28) പുറത്തായതോടെയാണ് ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചത്. സെനുരൻ മുത്തുസാമിയും (25) കൈൽ വെരെയ്നും (0) പുറത്താകാതെ നിൽക്കുന്നു. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം ബി. സായ് സുദർശൻ പ്ലെയിങ് ഇലവനിലെത്തി.
ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ അക്ഷർ പട്ടേലിനു പകരം പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബൗളർ കോർബിൻ ബോഷിനു പകരം സ്പിൻ ബൗളിങ് ഓൾറൗണ്ടർ സെനുരൻ മുത്തുസാമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. സ്പെഷ്യലിസ്റ്റ് പേസ് ബൗളറായി മാർക്കോ യാൻസൻ മാത്രമാണ് ടീമിലുള്ളത്. ബാറ്റിങ് ഓൾറൗണ്ടറായ വിയാൻ മുൾഡറായിരിക്കും യാൻസനൊപ്പം ന്യൂബോൾ എടുക്കുക.