

യശസ്വി ജയ്‌സ്വാൾ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത‍്യക്ക് ജയം. 47.5 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 270 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 39.5 ഓവറിൽ 9 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ 2-1 ന് ഇന്ത‍്യ പരമ്പര സ്വന്തമാക്കി. ഇന്ത‍്യക്കു വേണ്ടി ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ സെഞ്ചുറിയും (116 നോട്ടൗട്ട്) രോഹിത് ശർമ (75), വിരാട് കോലി (65 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറിയും നേടി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജിനു മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്. മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പടെ 302 റൺസടിച്ച വിരാട് കോലിയാണ് പരമ്പരയിലെ താരം. കോലിക്കു പുറമെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഋതുരാജ് ഗെയ്ക്‌വാദിനും യശസ്വി ജയ്‌സ്വാളിനും സെഞ്ചുറി നേടാനായി. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ രോഹിത് ശർമയും ജയ്സ്വാളും കരുതലോടെയാണ് ബാറ്റേന്തിയത്.
വിരാട് കോലി
തുടക്കത്തിൽ റൺസ് കണ്ടെത്താൻ ജയ്സ്വാൾ അൽപ്പം ബുദ്ധിമുട്ടിയിരുന്നു. ആദ‍്യ മൂന്ന് ഓവർ പൂർത്തിയാവുമ്പോൾ 10 റൺസ് മാത്രമായിരുന്നു ടീമിനു നേടാൻ സാധിച്ചിരുന്നത്. നാലാം ഓവറിൽ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി എറിഞ്ഞ പന്തിൽ രോഹിത് ശർമയാണ് ടീമിനു വേണ്ടി ആദ‍്യ ബൗണ്ടറി അടിച്ചത്.
പിന്നീട് മാർക്കോ യാൻസൻ എറിഞ്ഞ പന്തിൽ ബൗണ്ടറി പറത്തി ജയ്സ്വാളും ഫോമിലായി. 155 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പിന്നീട് രോഹിത് ശർമ കേശവ് മഹാരാജിന്‍റെ പന്തിൽ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ജയ്സ്വാളിനൊപ്പം കോലിയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഇന്ത‍്യ വിജയലക്ഷ‍്യം അനായാസം മറികടന്നു.
രോഹിത് ശർമ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസ് അടിച്ചെടുത്തിരുന്നു. 89 പന്തിൽ നിന്നും 8 ബൗണ്ടറിയും 6 സിക്സും ഉൾപ്പടെ 106 റൺസ് നേടിയ ക്വന്‍റൻ ഡി കോക്കാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ഡി കോക്കിനു പുറമെ ക‍്യാപ്റ്റൻ ടെംബ ബവുമയ്ക്കു (48) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രം (1) ഇത്തവണ നിരാശപ്പെടുത്തി. ഡെവാൾഡ് ബ്രെവിസ് 29 റൺസും മാത‍്യു ബ്രെറ്റ്സ്കി 24 റൺസും നേടി.
ഇന്ത‍്യക്കു വേണ്ടി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാലു വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്ങ് എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ റയാൻ റിക്കിൾടണിനെ ടീമിനു നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡി കോക്ക്- ബവുമ സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്. പിന്നീട് ബവുമ പുറത്തായെങ്കിലും ഡി കോക്ക് ബ്രിറ്റ്സ്കീയെ കൂട്ടുപിടിച്ച് റൺനില ഉയർ ത്തി.
ക്വന്‍റൻ ഡി കോക്ക്
ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലായി ടീം. പിന്നീട് ടീം സ്കോർ 168ൽ നിൽക്കെ ബ്രിറ്റ്സ്കീയെയും തൊട്ടു പിന്നാലെ എയ്ഡൻ മാർക്രമിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ഇതോടെ 270 റൺസിന് ടീം കൂടാരം കയറി.