

ദക്ഷിണാഫ്രിക്കക്കെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ.
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഫീൽഡിങ് തെരഞ്ഞെടുത്തു. പരുക്കേറ്റ ശുഭ്മൻ ഗില്ലിനു പകരം മലയാളി താരം സഞ്ജു സാംസൺ ആണ് അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളിയായത്.
ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസ് കൂട്ടിച്ചേർത്തു. 21 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്ത അഭിഷേകാണ് ആദ്യം പുറത്തായത്.
ടി20 പരമ്പരയ്ക്കുള്ള ട്രോഫിയുമൊത്ത് സെൽഫിയെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമും.
പത്താം ഓവറിൽ പുറത്താകുമ്പോൾ സഞ്ജു 22 പന്തിൽ 37 റൺസെടുത്തിരുന്നു. നാല് ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. ജോർജ് ലിൻഡെയുടെ പന്ത് ബാറ്റിൽ കൊണ്ട് വിക്കറ്റിൽ പതിക്കുകയായിരുന്നു.
ഹർഷിത് റാണയ്ക്കു പകരം ജസ്പ്രീത് ബുംറയും, കുൽദീപ് യാദവിനു പകരം വാഷിങ്ടൺ സുന്ദറും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തി. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു.