

ദക്ഷിണാഫ്രിക്കക്കെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.
മാഞ്ചസ്റ്റർ: ഐസിസി വിമെൻസ് ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. 5 പന്തും ആറ് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടി.
ആർക്കും അർധ സെഞ്ചുറി നേടാനാവാതിരുന്ന ഇന്ത്യൻ ഇന്നിങ്സിൽ, 15 പന്തിൽ 31 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ടോപ് സ്കോറർ. മധ്യനിരയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (22 പന്തിൽ 24) ഓൾറൗണ്ടർ ദീപ്തി ശർമയും (21 പന്തിൽ 29) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ ഇത്രയെങ്കിലും എത്തിച്ചത്.
സ്മൃതി മന്ഥന (17), യസ്തിക ഭാട്ടിയ (15), ജമീമ റോഡ്രിഗ്സ് (12), റിച്ച ഘോഷ് (15) എന്നിവർ നിരാശപ്പെടുത്തി. റിട്ടയർമെന്‍റ് പിൻവലിച്ച് തിരിച്ചെത്തിയ പേസ് ബൗളർ ശബ്നിം ഇസ്മയിൽ ദക്ഷിണാഫ്രിക്കക്കു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. വെറ്ററൻ പേസർ മരിസാനെ കാപ്പും രണ്ട് വിക്കറ്റ് നേടി.
താരതമ്യേന ചെറിയ സ്കോർ ആയിരുന്നിട്ടും 18 ഓവർ വരെ ഇന്ത്യ വിജയ പ്രതീക്ഷ നിലനിർത്തിയിരുന്നു. എന്നാൽ, ദിപ്തി ശർമ എറിഞ്ഞ 19-ാം ഓവറിൽ മരിസാൻ കാപ്പിൻ്റെ രണ്ട് സിക്സർ അടക്കം 16 റൺസ് വീണതോടെ കളി കൈവിട്ടു.
കാപ്പ് 45 പന്തിൽ 81 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കു വേണ്ടി സ്പിന്നർ ശ്രീചരണി മൂന്ന് വിക്കറ്റ് വീഴ്ത്തി. ന്യൂ ബോളെടുത്ത ഷഫാലി വർമയ്ക്കാണ് ഒരു വിക്കറ്റ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.