

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. 79 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു. രണ്ടാം ദിവസം രാവിലെ രണ്ടാമിന്നിങ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ സെഷനിൽ തന്നെ 176 റൺസിന് ഓൾഔട്ടായിരുന്നു. ഇതോടെ അവർ നേടിയ 78 റൺസിന്‍റെ ഓവറോൾ ലീഡാണ് അവസാന ഇന്നിങ്സിൽ ഇന്ത്യ മറികടന്നത്.
ആദ്യ ദിവസം ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 55 റൺസിന് ഓൾഔട്ടായതാണ് മത്സരഫലത്തിൽ നിർണായകമായത്. ഇന്ത്യയുടെ മറുപടി 153 റൺസിലും അവസാനിച്ചു. ഇതെത്തുടർന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. 103 പന്തിൽ 106 റൺസെടുത്ത ഓപ്പണർ എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. മാർക്രമിനു ശേഷം ഡീൻ എൽഗർ (12), ഡേവിഡ് ബെഡിങ്ങാം (11), മാർക്കോ യാൻസൻ (11) എന്നിവർ മാത്രമാണ് രണ്ട സ്കോറിലെത്തിയത്.
ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുമായി കളം നിറഞ്ഞത് മുഹമ്മദ് സിറാജ് ആയിരുന്നെങ്കിൽ, ഇക്കുറി ജസ്പ്രീത് ബുംറയുടെ ഊഴമായിരുന്നു. 13.5 ഓവർ എറിഞ്ഞ ബുംറ 61 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് സ്വന്തമാക്കി. മുകേഷ് കുമാറിന്‍റെ സമ്പാദ്യം ആദ്യ ദിവസം നേടിയ രണ്ട് വിക്കറ്റിൽ ഒതുങ്ങി. സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.
ആദ്യ മത്സരത്തിൽ ഇന്നിങ്സ് പരാജയം നേരിട്ട ഇന്ത്യ ഈ മത്സരം ജയിച്ചാലേ പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ സാധിക്കൂ എന്ന അവസ്ഥയിലാണ് അവസാന ഇന്നിങ്സ് കളിക്കാനിറങ്ങിയത്. രണ്ടു മത്സരങ്ങൾ മാത്രമാണ് പരമ്പരയിലുള്ളത്. വിജയലക്ഷ്യം ചെറുതാണെങ്കിലും വേഗത്തിലും ബൗൺസിലും വ്യതിയാനമുള്ള പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർമാരെ നേരിടുക ദുഷ്‌കരമായിരുന്നു. ആദ്യ ദിവസം മുതൽ രണ്ടാം ദിവസം ലഞ്ച് ബ്രേക്ക് വരെയുള്ള സമയത്ത് 30 വിക്കറ്റുകളാണ് ഇവിടെ നിലംപതിച്ചത്.
ഈ സാഹചര്യം കണക്കിലെടുത്ത്, തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ രോഹിത് ശർമയും തീരുമാനിച്ചത്. രോഹിത് ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ജയ്സ്വാൾ ഏകദിന ശൈലിയിൽ ബാറ്റ് വീശി. 23 പന്തിൽ 28 റൺസെടുത്ത ജയ്സ്വാൾ ആറാം ഓവറിൽ പുറത്താകുമ്പോൾ തന്നെ ഇന്ത്യൻ സ്കോർ 44 റൺസിലെത്തിയിരുന്നു. പിന്നാലെ വന്ന ശുഭ്‌മാൻ ഗിൽ (10) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. പിന്നാലെ വിരാട് കോലിയും (12) മടങ്ങിയെങ്കിലും, രോഹിതും (17*) ശ്രേയസ് അയ്യരും (4*) ചേർന്ന് ടീമിനെ അനായാസ ജയത്തിലേക്കു നയിക്കുകയായിരുന്നു.