ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൻ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്ര് നഷ്ടത്തിൽ 525 റൺസെടുത്തിട്ടുണ്ട്. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഒറ്റ ദിവസം പിറക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
ഓപ്പണിങ് വിക്കറ്റിൽ 292 റൺസ് കൂട്ടിച്ചേർത്ത ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. വെറും 197 പന്തിൽ 205 റൺസെടുത്ത ഷഫാലി റണ്ണൗട്ടാകും മുൻപ് 23 ഫോറും എട്ട് സിക്സും നേടിയിരുന്നു.
സ്മൃതി 161 പന്തിൽ 27 ഫോറും ഒരു സിക്സും ഉൾപ്പെടെ 149 റൺസും നേടി. ഏകദിന പരമ്പരയിൽ സ്മൃതി രണ്ടു സെഞ്ചുറികളും ഒരു തൊണ്ണൂറും നേടിയിരുന്നു.
ഇവരെ കൂടാതെ എസ്. ശുഭ (15), ജമീമ റോഡ്രിഗ്സ് (55) എന്നിവരുടെ വിക്കറ്റുകൾ കൂടിയാണ് ആദ്യ ദിവസം ഇന്ത്യക്കു നഷ്ടമായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (42) വിക്കറ്റ് കീപ്പർ റിച്ച ഘോഷും (43) പുറത്താകാതെ നിൽക്കുന്നു.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആദ്യ സെഷനിൽ കരുതലോടെയാണ് ബാറ്റ് വീശിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു ഷഫാലിയുടെയും സ്മൃതിയുടെയും വെടിക്കെട്ടുകൾ.