ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ആദ്യ ദിവസം പരുക്കേറ്റ് പുറത്തു പോയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് രണ്ടാം ദിവസം ക്രീസിൽ തിരിച്ചെത്തി അർധ സെഞ്ചുറി പൂർത്തിയാക്കി
India vs Sr Lanka 2nd cricket test day 2

പവലിയനെ അഭിവാദ്യം ചെയ്യുന്ന ധ്രുവ് ജുറെൽ.

Updated on

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ദേവദത്ത് പടിക്കലിനു പിന്നാലെ ധ്രുവ് ജുറെലും സെഞ്ചുറിയിലേക്ക് അടുക്കുന്നു. മഴ കാരണം കളി നിർത്തിവയ്ക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 475 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 95 റൺസുമായി ജുറെലും റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജും ക്രീസിൽ.

നേരത്തെ, 300/5 എന്ന നിലയിൽ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റക്കാരൻ സാരാംശ് ജയിന്‍റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ദിവസം പരുക്കേറ്റു മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇതോടെ ക്രീസിൽ തിരിച്ചെത്തി. ധ്രുവ് ജുറെലിനൊപ്പം അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഋഷഭിനു സാധിച്ചു.

89 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. തുടർന്നെത്തിയ മാനവ് സുതാർ (51 പന്തിൽ 18) ജുറെലിന് ഉറച്ച പിന്തുണ നൽകി. ഈ സമയം കൊണ്ട് അർധ സെഞ്ചുറി പിന്നിട്ട ജുറെൽ പിന്നീട് മുഹമ്മദ് സിറാജിനെ ഒരറ്റത്തു സംരക്ഷിച്ചു നിർത്തി പോരാട്ടം തുടരുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com