സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

372 റൺസ് വിജയ ലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ ശ്രീലങ്ക അഞ്ചാം ദിവസം 206 റൺസിന് ഓൾഔട്ടായി. മാനവ് സുതാറിന് രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ്, ദേവദത്ത് പടിക്കൽ പ്ലെയർ ഒഫ് ദ മാച്ച്
India vs Sri Lanka 1st Test Day 5 result match report

രണ്ട് ഇന്നിങ്സിലായി പത്ത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാർ.

Updated on

ഗാലെ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 165 റൺസിന്‍റെ തകർപ്പൻ ജയം. അരങ്ങേറ്റ ടെസ്റ്റിന് പിന്നാലെ മികച്ച പ്രകടനം ആവർത്തിച്ച യുവ സ്പിന്നർ മാനവ് സുതാർ മത്സരത്തിൽ ആകെ 10 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയശില്പിയായി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി ഉൾപ്പെടെ ആകെ 211 റൺസെടുത്ത കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കൽ പ്ലെയർ ഒഫ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലെത്തി. ചരിത്രപ്രധാനമായ ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നൂറ് സിക്സർ നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഋഷഭ് പന്ത് മാറിയതും ഇതേ ടെസ്റ്റിലാണ്.

മത്സരത്തിൽ ആകെ 126 റൺസ് വഴങ്ങി 10 വിക്കറ്റുകളാണ് ഇടംകൈയൻ സ്പിന്നറായ മാനവ് സുതാർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 55 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം ലങ്കൻ ബാറ്റിങ് നിരയെ തകർത്തുകളഞ്ഞു. ശക്തമായ മഴ തുടങ്ങുന്നതിനു തൊട്ടു മുൻപേ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.

84 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി സോണൽ ദിനുഷയും (84) ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും (59) ചേർന്ന് അഞ്ച് വിക്കറ്റിൽ 95 റൺസിന്‍റെ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു. ദിനുഷ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു.

എന്നാൽ, രവീന്ദ്ര ജഡേജയും മാനവ് സുതാരും ചേർന്ന് ഈ കൂട്ടുകെട്ട് തകർത്തതോടെ ലങ്കൻ നിര വീണ്ടും തകർന്നടിഞ്ഞു. ജഡേജ ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിൽ നാല് വിക്കറ്റാണ് നേടിയത്.

ആകെ ഒരു വിക്കറ്റ് മാത്രം നേടിയ ലീഡ് സ്പിന്നർ കുൽദീപ് യാദവ് നിരാശപ്പെടുത്തി. മുഹമ്മദ് സിറാജ് മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് ആകെ മൂന്ന് വിക്കറ്റ്.

ഗാലെയിലെ ഈ ചരിത്ര വിജയത്തിന് ശേഷം, പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഓഗസ്റ്റ് 23 മുതൽ കൊളംബോയിൽ നടത്തും.

logo
Metro Vaartha
www.metrovaartha.com