

മത്സരത്തിൽ നിന്നും
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ മികച്ച ബാറ്റിങ്ങുമായി ഇന്ത‍്യ. രണ്ടാം ദിനത്തിലെ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന നിലയിലാണ് ടീം. ധ്രുവ് ജുറലും മറുവശത്ത് രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ഏറെ നേരത്തെ ശക്തമായ മഴയ്ക്കു ശേഷം 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത‍്യയ്ക്ക് ഋഷഭ് പന്ത്( 39), കെ.എൽ. രാഹുൽ ( 82), ദേവ്ദത്ത് പടിക്കൽ (167) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ശ്രീലങ്കയ്ക്കു വേണ്ടി കെഷാര നുവന്ത, പ്രഭാത് ജയസൂര‍്യ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ ( 32). ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (16) എന്നിവരുടെ വിക്കറ്റുകൾ ആദ‍്യ ദിനം തന്നെ ടീമിനു നഷ്ടമായിരുന്നു.
ടീം സ്കോർ 307 റൺസിൽ നിൽക്കെയാണ് ഋഷഭ് പന്ത് കെഷാര നുവന്ത എറിഞ്ഞ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സ് അടിക്കാൻ ശ്രമിക്കുന്നതും അത് പാളി ഔട്ടായതും. പിന്നാലെ കഴിഞ്ഞ ദിവസം റിട്ടേയർട്ട് ഹർട്ടായ രാഹുൽ ക്രീസിലെത്തിയെങ്കിലും കെഷാരയുടെ സ്പിന്നിന്നു മുന്നിൽ കുടുങ്ങി വിക്കറ്റ് നൽകി രാഹുലിന് മടങ്ങേണ്ടി വന്നു. എന്നാൽ പിന്നീടെത്തിയ ധ്രുവ് ജുറലിനൊപ്പം ചേർന്ന് ദേവ്ദത്ത് ബൗണ്ടറികൾ പറത്തി മുന്നോട്ടു പോയെങ്കിലും താരത്തിനും അധികം ആയുസുണ്ടായിരുന്നില്ല. പ്രഭാത് ജയസൂര‍്യ എറിഞ്ഞ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് ഫ്രൻഡ് ഫൂട്ട് ഡിഫൻസ് കളിക്കാൻ ശ്രമിക്കുകയായിരുന്നു താരം.
പക്ഷേ ക്രീസിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ താരത്തിന്‍റെ ഇരട്ട സെഞ്ചുറിയെന്ന മോഹം പൂർത്തികരിക്കാൻ സാധിച്ചില്ല. ദേവ്ദത്ത് പുറത്താകുമ്പോൾ 357 റൺസുണ്ടായിരുന്നു ടീമിന്. ധ്രുവ് ജുറലും ജഡേജയും പിടിച്ച് നിന്ന് സ്കോർ ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ലങ്കൻ സ്പിന്നർമാർക്കെതിരേ ആധിപത‍്യം പുലർത്തിയിരുന്ന ഇന്ത‍്യ രണ്ടാം ദിനത്തിൽ അവർക്ക് വിക്കറ്റ് നൽകി കളം വിടുന്ന കാഴ്ചയാണ് കാണാനാകുന്നത്.