

പ്രസിദ്ധ് കൃഷ്ണ
കൊളംബോ: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ശ്രീലങ്കയ്ക്ക് ആദ‍്യ നാലു വിക്കറ്റുകൾ നഷ്ടം. 32 ഓവർ പൂർത്തിയായപ്പോൾ 132 റൺസ് അടിച്ചെടുത്തിട്ടുണ്ട് ടീം. 65 റൺസുമായി പസിന്ദു സൂര്യബന്ധാരയും ക‍്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയുമാണ് ക്രീസിൽ. ഇന്ത‍്യയ്ക്കു വേണ്ടി ശ്രീലങ്കൻ സാഹചര‍്യങ്ങളിലെ കനത്ത ചൂടിനെ അവഗണിച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്.
പ്രിസിദ്ധിന്‍റെ പേസും എക്സ്രാ ബൗൺസും ഇന്ത‍്യയ്ക്ക് കരുത്തേകി. പ്രസിദ്ധിനു പുറമെ സ്പിന്നർ മാനവ് സുതാറിനാണ് വിക്കറ്റ് ലഭിച്ചത്. ഇനി 373 റൺസ് കൂടി വേണം ശ്രീലങ്കയ്ക്ക് ലീഡെടുക്കാൻ. 2 വിക്കറ്റ് നഷ്ടത്തിൽ 8 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിനിടെ ഋഷഭ് പന്തിന് പകരം ഫീൽഡിങ്ങിനിറങ്ങിയ സർഫറാസ് ഖാനും മുഹമ്മദ് സിറാജും ലങ്കൻ ബാറ്റർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ലഹിരു ഉദാര (1), കാമിൽ മിഷാര( 19), പ്രഭാത് ജയസൂര‍്യ( 2) എന്നിവരെ നേരത്തെ തന്നെ ഇന്ത‍്യ പുറത്താക്കിയിരുന്നുവെങ്കിലും കാമിന്ദു മെൻഡിസ് ( 32) പസിന്ദു എന്നിവർ മധ‍്യനിരയിൽ പ്രതിരോധം തീർത്ത് റൺസ് ഉയർത്തി. ഇതോടെ 25.1 ഓവറിൽ ടീം സ്കോർ 100 പിന്നിട്ടു. 87 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അടിച്ചെടുത്തത്. പക്ഷെ ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല.
കാമിന്ദു മെൻഡിസിനെ പുറത്താക്കികൊണ്ട് പ്രസിദ്ധ് കൃഷ്ണ മറുപടി നൽകി. അരങ്ങേറ്റക്കാരൻ സാരംശ് ജെയിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞു. തന്‍റെ രണ്ടാം ടെസ്റ്റിലാണ് പസിന്ദു ഇത്തരത്തിലൊരു തീപ്പൊരി പ്രകടനം പുറത്തെടുത്തിരിക്കുന്നത്. 76 പന്തിൽ നിന്നുമാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.