ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി; ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 39 റൺസ് കൂടി

ഇന്ത്യയ്ക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും ഇടംകൈ സ്പിന്നർ മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി
Indian players during the second Test match between India and Sri Lanka.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ

Updated on

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തിലെ അവസാന മണിക്കൂറിൽ മഴയെത്തിയതോടെ കളി നേരത്തെ നിർത്തിവച്ചു. 83.4 ഓവറിൽ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് ഇനി 39 റൺസ് കൂടി വേണം.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന പസിന്ദു സൂര്യബന്ധര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 80 റൺസെടുത്താണ് താരം പുറത്തായത്. സൂര്യബന്ധര പുറത്തായതിന് പിന്നാലെ സോണൽ ദിനുഷ വീണ്ടും തന്‍റെ മികവ് തെളിയിച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോൾ 85 റൺസുമായി പുറത്താകാതെ താരം ക്രീസിലുണ്ട്.

ഇന്ത്യയ്ക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും ഇടംകൈ സ്പിന്നർ മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി. രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ശ്രീലങ്കയ്ക്ക് ആദ‍്യ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇന്ത‍്യയ്ക്ക് വേണ്ടി ശ്രീലങ്കൻ സാഹചര‍്യങ്ങളിലെ കനത്ത ചൂടിനെ അവഗണിച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. പ്രസിദ്ധിന്‍റെ പേസും എക്സ്രാ ബൗൺസും ഇന്ത‍്യയ്ക്ക് കരുത്തേകി. പ്രസിദ്ധിന് പുറമെ സ്പിന്നർ മാനവ് സുതാറിനാണ് വിക്കറ്റ് ലഭിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലാണ് മൂന്നാം ദിനം ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചത്.

ലഹിരു ഉദാര (1), കാമിൽ മിഷാര (19), പ്രഭാത് ജയസൂര‍്യ (2) എന്നിവരെ നേരത്തെ തന്നെ ഇന്ത‍്യ പുറത്താക്കിയിരുന്നുവെങ്കിലും കാമിന്ദു മെൻഡിസ് (32) പസിന്ദു എന്നിവർ മധ‍്യനിരയിൽ പ്രതിരോധം തീർത്ത് റൺസ് ഉയർത്തി. തന്‍റെ രണ്ടാം ടെസ്റ്റിലാണ് പസിന്ദു ഇത്തരത്തിലൊരു തീപ്പൊരി പ്രകടനം പുറത്തെടുത്തിരിക്കുന്നത്. 76 പന്തിൽ നിന്നുമാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ 25.1 ഓവറിൽ ടീം സ്കോർ 100 പിന്നിട്ടു. 87 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അടിച്ചെടുത്തത്.

പക്ഷെ ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. കാമിന്ദു മെൻഡിസിനെ പുറത്താക്കികൊണ്ട് പ്രസിദ്ധ് കൃഷ്ണ മറുപടി നൽകി. അരങ്ങേറ്റക്കാരൻ സാരംശ് ജെയിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞു.

മത്സരത്തിനിടെ ഋഷഭ് പന്തിന് പകരം ഫീൽഡിങ്ങിനിറങ്ങിയ സർഫറാസ് ഖാനും മുഹമ്മദ് സിറാജും ലങ്കൻ ബാറ്റർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com