

കെ.എൽ. രാഹുൽ അർധ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്നു.
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനു ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്‍റെ തീരുമാനത്തെ വെല്ലുവിളിച്ച സ്പെല്ലിലൂടെ മുഹമ്മദ് സിറാജാണ് കരീബിയൻ നിരയെ വിറപ്പിച്ചത്.
162 റൺസിന് വിൻഡീസ് ഓൾഔട്ടായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോൾ, ജസ്പ്രീത് ബുംറയ്ക്ക് മൂന്നു വിക്കറ്റ്. കുൽദീപ് യാദവ് രണ്ടു പേരെയും വാഷിങ്ടൺ സുന്ദർ ഒരാളെയും പുറത്താക്കി.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മത്സരത്തിനിടെ.
ഓപ്പണർമാരായ തേജ്‌നരെയ്ൻ ചന്ദർപോളിനെ സിറാജും ജോൺ കാംപ്ബെലിനെ (8) ജസ്പ്രീത് ബുംറയും പുറത്താക്കിയതോടെ മികച്ച തുടക്കം സന്ദർശകർക്കു നിഷേധിക്കപ്പെട്ടു. തുടർന്നങ്ങോട്ട് സിറാജിന്‍റെ വാഴ്ച. അലിക് അത്തനേസ് (12), ബ്രാൻഡൺ കിങ് (13), റോസ്റ്റൺ ചേസ് (24) എന്നിവരെ കൂടി സിറാജ് പറഞ്ഞയച്ചപ്പോൾ, രണ്ടാം സെഷനിൽ ഷായ് ഹോപ്പിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ കെ.എൽ. രാഹുലും (114 പന്തിൽ 53*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (42 പന്തിൽ 18*) ക്രീസിൽ. യശസ്വി ജയ്സ്വാളിന്‍റെയും (54 പന്തിൽ 36) സായ് സുദർശന്‍റെയും (19 പന്തിൽ 7) വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്.
നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഋഷഭ് പന്തിന്‍റെ അഭാവത്തിൽ ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി. മൂന്നാം നമ്പറിൽ സായ് സുദർശൻ വന്നപ്പോൾ, ദേവദത്ത് പടിക്കൽ റിസർവ് ബെഞ്ചിലായി.