
കുൽദീപ് യാദവ്
ന‍്യൂഡൽഹി: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 248 റൺസിന് പുറത്തായി. ഇതോടെ ഫോളോ ഓൺ ഒഴിവാക്കാൻ ടീമിന് കഴിഞ്ഞില്ല. ഇന്ത‍്യക്കു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് വിൻഡീസിനെ തകർത്തത്. 5 വിക്കറ്റ് നഷ്ടത്തിൽ 518 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ നേടിയത്. നാലുവിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച വിൻഡീസ് ഇന്ത‍്യൻ ബൗളർമാർക്കു മുന്നിൽ കൂപ്പുകുത്തുകയായിരുന്നു.
41 റൺസ് നേടിയ ആലിക് അതനാസാണ് ടീമിന്‍റെ ടോപ് സ്കോറർ. രണ്ടാം ദിനം ലീഡിനു വേണ്ടി ബാറ്റേന്തിയ വിൻഡീസിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ടീം സ്കോർ 156ൽ നിൽക്കെ ഷായ് ഹോപ്പിന്‍റെ (36) വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. പിന്നീട് തെവിൻ ഇംലാച്ചും (21), ജസ്റ്റിൻ ഗ്രീവ്സും (17) ഉടനെ തന്നെ പുറത്തായതോടെ വിൻഡീസ് പ്രതിരോധത്തിലായി. പിന്നാലെ ജോമൽ വാരിക്കാനെ (1) മുഹമ്മദ് സിറാജ് ബൗൾഡ് ആക്കിയതോടെ വിൻഡീസിന്‍റെ വാലറ്റം തകർന്നടിഞ്ഞു.
ആൻഡേഴ്സൺ ഫിലിപ്പ് ഖാരി പിയറി സഖ‍്യം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ടിന്‍റെ മികവിലാണ് ടീം സ്കോർ 200 കടന്നത്. ഖാരി പിയറി 23 റൺസും ജെയ്ഡൻ സീൽസ് 13 റൺസുമെടുത്ത് പുറത്തായി. ആൻഡേഴ്സൺ ഫിലിപ്പ് മാത്രമാണ് 24 റൺസുമായി പുറത്താവാതെ നിന്നത്. കുൽദീപിനു പുറമെ രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ് ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.